ഷൈനി മരിക്കുന്നതിന്റെ തലേദിവസവും നോബി ഭീഷണിപ്പെടുത്തി; ഏറ്റുമാനൂര്‍ കേസില്‍ വാദം പൂര്‍ത്തിയായി

ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
ഷൈനി മരിക്കുന്നതിന്റെ തലേദിവസവും നോബി ഭീഷണിപ്പെടുത്തി; ഏറ്റുമാനൂര്‍ കേസില്‍ വാദം പൂര്‍ത്തിയായി
Published on

ഏറ്റുമാനൂരിലേ അമ്മയുടെയും മക്കളുടെയും ആത്മഹത്യാ കേസില്‍ നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായി. നോബിക്ക് ജാമ്യം കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മരിക്കുന്നതിന്റെ തലേന്ന് നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യ പ്രേരണ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, അങ്ങനെ ഒരു ഫോണ്‍ രേഖ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

നോബി ആത്മഹത്യാ പ്രേരണാക്കുറ്റം ചെയ്‌തെന്ന് തന്നെയായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഷൈനിയുടേയും മക്കളുടേയും മരണം തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഒടുവിലാണെന്നാണും ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ സമ്മര്‍ദ്ദമാണെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും (11), ഇവാനയും (10) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്.

പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നിര്‍ത്താതെ ഹോണ്‍ മുഴക്കി വന്ന ട്രെയിനിന് മുന്നില്‍ നിന്നും മൂവരും മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്‌സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com