
സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനേറ്റ കനത്ത തോൽവി പരാമർശിച്ചായിരുന്നു വിമർശനം. പരാജയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രണ്ട് ധ്രുവങ്ങളിലാണുള്ളത്. നിയമസഭയിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കണക്കു വച്ച് വിശദീകരിക്കുന്നു. എന്നാൽ ആ കണക്കല്ല എം വി ഗോവിന്ദൻ പറഞ്ഞത് എന്നും, പാർട്ടിയിൽ സംഭവിക്കുന്ന ജീർണതയുടെ തെളിവാണ് ഇതെന്നും വി ഡി സതീശൻ ആരോപിച്ചു.
പോരാളി ഷാജി ഒരു പ്രധാന നേതാവിന്റെ സംവിധാനമെന്നും, ചെങ്കതിര് ഒരാളുടേതാണെന്നും , പൊൻകതിർ വേറൊരാളുടേതാണെന്നും ഇവരൊക്കെ തമ്മിൽ ഇപ്പോൾ തമ്മിൽ തല്ലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർട്ടിക്കകത്ത് ഉടൻ തന്നെ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജില്ലാ കമ്മിറ്റികളും റിപ്പോർട്ട് ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ കണ്ടെതെന്നാണ്, സിപിഐഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർന്നിട്ടുണ്ട്. ഇന്ദിരാ ഗാന്ധി വധവും, രാജീവ് ഗാന്ധി വധവും ഉണ്ടായപ്പോൾ പോലും അനങ്ങാത്ത പാർട്ടി ഗ്രാമങ്ങളിൽ നിന്ന് വോട്ട് നഷ്ടമാവുന്ന കാഴ്ചയാണ് കണ്ടതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.