ഷൈൻ ടോം ചാക്കോയ്‌ക്കും, ശ്രീനാഥ് ഭാസിക്കും എക്സൈസിൻ്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തസ്ലീമയുമായി കൂടുതൽ ചാറ്റ് നടത്തിയത് ശ്രീനാഥ് ഭാസിയാണ് എന്ന് പൊലീസ് കണ്ടെത്തി
ഷൈൻ ടോം ചാക്കോയ്‌ക്കും, ശ്രീനാഥ് ഭാസിക്കും എക്സൈസിൻ്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
Published on

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് എക്സൈസിൻ്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എക്‌സൈസിൻ്റെ നിർദേശം. വാട്സാപ് ചാറ്റുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണ് നോട്ടീസ് അയച്ചത്. തസ്ലീമയുമായി കൂടുതൽ ചാറ്റ് നടത്തിയത് ശ്രീനാഥ് ഭാസിയാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



ഷൈൻ ടോം ചാക്കോയുൾപ്പടെയുള്ള സിനിമാ നടന്മാരെ അറിയാമെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുമായി ലഹരി ഇടപാടുകൾ ഒന്നും ഇല്ലെന്നും തസ്ലീമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താന, ഫിറോസ് എന്നിവരെ എക്സൈസ് സംഘം പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖർക്ക് വേണ്ടിയാണെന്ന് ഇവർ മൊഴി നൽകിയിരുന്നു.

നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. എറണാകുളത്തു നിന്നും കാറിലെത്തിയ സംഘം ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോംസ്റ്റേയിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് താരങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്.

നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകിയിരുന്നു. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് എന്ന് നടൻ ഷൈൻ ടോം ചാക്കോ മൊഴി നൽകിയിരുന്നു. ലഹരി ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന് വേണ്ടിയാണ്. ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈനിൻ്റെ മൊഴിയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com