ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും തട്ടിയ സംഭവം: എക്സൈസ് ഉദ്യോഗസ്ഥർ അടക്കമുള്ള പ്രതികൾ റിമാൻഡിൽ

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലീം യൂസഫ്, ആലുവ എക്സൈസ് ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച സിദ്ധാർഥ്, കൂട്ടുപ്രതികളായ മണികണ്ഠൻ ബിലാൽ, ബിബിൻ എന്നിവരാണ് കേസിലെ പ്രതികൾ
ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും തട്ടിയ സംഭവം: എക്സൈസ് ഉദ്യോഗസ്ഥർ അടക്കമുള്ള പ്രതികൾ റിമാൻഡിൽ
Published on
Updated on

എറണാകുളം പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥർ റിമാൻഡിൽ. അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലെ എക്സൈസ് ഉദ്യോഗസ്ഥർ അടക്കം നാല് പ്രതികളെയാണ് റിമാൻഡ് ചെയ്തത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ഇവരെ റിമാൻഡ് ചെയ്തിട്ടുള്ളത്.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലീം യൂസഫ്, ആലുവ എക്സൈസ് ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച സിദ്ധാർഥ്, കൂട്ടുപ്രതികളായ മണികണ്ഠൻ ബിലാൽ, ബിബിൻ എന്നിവരാണ് കേസിലെ പ്രതികൾ. വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി ഇവരുടെ കൈവശമുണ്ടായിരുന്ന 56,000 രൂപയും നാലു മൊബൈൽ ഫോണുകളും തട്ടിയെടുത്തു എന്നാണ് ഇവർക്കെതിരെയുള്ള കേസ്.

കഴിഞ്ഞദിവസമാണ് എക്സൈസ് ഉദ്യോഗസ്ഥരടങ്ങിയ നാലംഗ സംഘം ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയത്. പൊലീസ് ആണെന്ന് പറഞ്ഞ് തൊഴിലാളികളെ ഭയപ്പെടുത്തിയാണ് പണവും നാലു മൊബൈൽ ഫോണുകളും ഇവർ തട്ടിയെടുത്തത്.

News Malayalam 24x7
newsmalayalam.com