
മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട. 350 ഗ്രാം എംഡിഎംഎയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ലബീബ്, മുഹമ്മദ് അലി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരുവിൽ നിന്നും കടലുണ്ടിയിൽ കൈമാറുന്നതിനായി രാസലഹരി എത്തിച്ചെന്നായിരുന്നു എക്സൈസിന് ലഭിച്ച രഹസ്യവിവരം. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ നിന്നും എംഡിഎംഎയുമായി രണ്ട് മലപ്പുറം സ്വദേശികൾ പിടിയിലായി. 100 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. മുഹമ്മദ് അലി, നഫ്ഹാൻ ബാദുഷ എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
അതേസമയം, കോഴിക്കോട് താമരശ്ശേരിയിൽ ലഹരിയുടെ ഹോട്ട് സ്പോട്ടായി കണ്ടെത്തിയ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. എക്സൈസും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. അടിവാരം, താമരശ്ശേരി ടൗൺ, കൊടുവള്ളി എന്നിവിടങ്ങളിലാണ് പരിശോധന.
കോഴിക്കോട് മുക്കത്തും കുന്നമംഗലത്തും ഹോട്ട്സ്പോട്ടുകളിൽ പരിശോധന നടത്തിയിരുന്നു. മുക്കം പൊലീസും കുന്നമംഗലം എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. മുൻപ് ലഹരികേസുകളിൽ കുടുങ്ങിയ ആളുകളുടെ വീടുകളിലും റെയ്ഡ് നടത്തി. ലഹരിക്കെതിരായ കേരളാ എക്സൈസിന്റെ ക്ലീൻ സ്ലേറ്റ്, കേരളാ പോലീസിന്റെ ഡി ഹണ്ടിന്റെയും ഭാഗമായാണ് റെയ്ഡ്. മൂന്ന് വീടുകളിൽ നടത്തിയ റെയിഡിൽ ഒന്നും കണ്ടെത്താനായില്ല.