ലെബനനിലെ സ്ഫോടനം: പേജറുകളിൽ ഇസ്രയേൽ ചാരസംഘടന സ്ഫോടനവസ്തുക്കൾ സ്ഥാപിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്

ഹിസ്ബുള്ള ഓർഡർ നൽകിയിരുന്ന തായ്‌വാൻ നിർമിത പേജേഴ്സിലാണ് ചെറിയ അളവിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്
ലെബനനിലെ സ്ഫോടനം: പേജറുകളിൽ ഇസ്രയേൽ ചാരസംഘടന സ്ഫോടനവസ്തുക്കൾ സ്ഥാപിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്
Published on

ലെബനനിൽ ചൊവ്വാഴ്ച 9 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങൾക്ക് 5 മാസം മുമ്പ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ് പേജേഴ്സിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഹിസ്ബുള്ള ഓർഡർ നൽകിയിരുന്ന തായ്‌വാൻ നിർമിത പേജേഴ്സിലാണ് ചെറിയ അളവിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്.

തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയിലെ ആയിരക്കണക്കിന് അംഗങ്ങൾ ഉപയോഗിക്കുന്ന പേജറുകൾ, വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ എന്നിവയാണ് ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും പൊട്ടിത്തെറിച്ചത്. 8 വയസുള്ള പെൺകുട്ടി ഉൾപ്പെടെ 9 പേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കോഡ് സന്ദേശം വഴിയാണ് സ്ഫോടകവസ്തുക്കൾ ആക്റ്റിവേറ്റ് ആക്കിയതെന്നാണ് ലെബനീസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഉപകരണത്തിനുള്ളിൽ മൊസാദ് സ്ഫോടക വസ്തുക്കൾ നിറച്ച ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് കോഡുകൾ സ്വീകരിക്കുവാൻ കഴിയും. ഇത് എന്തെങ്കിലും ഉപകരണം ഉപയോഗിച്ചോ, സ്കാനർ ഉപയോഗിച്ചോ കണ്ടെത്തുവാൻ എളുപ്പമല്ല. ലെബനീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഹിസ്ബുള്ള തായ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോയിൽ നിന്ന് 5,000 പേജറുകൾ ഓർഡർ ചെയ്തിരുന്നു. ഏപ്രിൽ മുതൽ മെയ് വരെയാണ് അവ രാജ്യത്തേക്ക് കടത്തിയിരുന്നത്. പൊട്ടിത്തെറിച്ച പേജറിൻ്റെ വേരിയൻ്റ് AP924 നോട് സാമ്യമുള്ളതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഓരോ ഉപകരണത്തിലും സ്ഥാപിച്ചിരിക്കുന്ന സ്ഫോടകവസ്തുവിൻ്റെ ഭാരം 20 ഗ്രാമിൽ താഴെയാണെന്നും പൊട്ടിത്തെറിച്ച പേജറുകൾ അഞ്ച് മാസം മുമ്പ് ഇറക്കുമതി ചെയ്തതാണെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. എങ്ങനെയാണ് സ്‌ഫോടകവസ്തു ആക്‌റ്റിവേറ്റ് ആയത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. അതേസമയം, സ്ഫോടനത്തെക്കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ ഇസ്രയേൽ അധികൃതരും സൈന്യവും പ്രതികരിച്ചിട്ടില്ല.











Related Stories

No stories found.
News Malayalam 24x7
newsmalayalam.com