
അട്ടപ്പാടിയിൽ റവന്യൂ അധികൃതരുടെ ഒത്താശയോടെ വ്യാപകമായി കുന്നിടിച്ചു നിരത്തുന്നുവെന്ന് പരാതി. റിസോർട്ട് നിർമാണത്തിനായി റിയൽ എസ്റ്റേറ്റ് ലോബിയാണ് അനധികൃത കുന്നിടിക്കിലിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അട്ടപ്പാടിയിൽ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് കുന്നിടിച്ചു നിരത്തുന്നത്. അഗളി, ഷോളയൂർ, പുതൂർ എന്നീ പഞ്ചായത്തുകളിലെല്ലാം കുന്നിടിച്ചു നിരത്തുന്നത് വ്യാപകമാണ്. നരസിമുക്കിൽ ഭവാനിപ്പുഴ തീരത്ത് അനധികൃത കുന്നിടിച്ചിൽ തുടർന്നിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റിസോർട്ടിനായി ഭൂമിയിടപാട് നടത്തുന്ന റിയൽ എസ്റ്റേറ്റ് ലോബിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുന്നിടിച്ച് നിരത്തുന്നത്.
Also Read: ചേലക്കര ഉറപ്പിക്കാന്‍ സിപിഎം; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പരിഗണനയിൽ ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി
നല്ലശിങ്ക, കുലുക്കൂർ, വെച്ചപ്പതി, ചീരക്കടവ് എന്നീ സ്ഥലങ്ങളിലും വ്യാപകമായി കുന്നിടിച്ച് നിരത്തുകയാണ്. നീർച്ചാലുകളടക്കം നികത്തിയാണ് നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഇത് ജലസ്രോതസുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ലൈഫ് മിഷൻ പദ്ധതിയിൽ അഞ്ച് സെൻ്റ് നിലം നികത്താൻ പ്രദേശവാസികൾക്ക് അനുമതി നൽകാത്ത അധികൃതരാണ് വൻകിട പദ്ധതികൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് അനുമതി നൽകുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.