ഇടുക്കി: മൂന്നാർ കുണ്ടള എസ്റ്റേറ്റ് മേഖലയിൽ കടുവ ഇറങ്ങി എന്ന വാർത്ത വ്യാജമെന്ന് വനംവകുപ്പ്. പ്രചരിക്കുന്നത് 2021ൽ ഛത്തീസ്ഗഡിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണെന്നും മൂന്നാറുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്ന ദൃശ്യങ്ങളിലാണ് വനംവകുപ്പിൻ്റെ ഔദ്യോഗിക സ്ഥിരീകരണം.
വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കുണ്ടള എസ്റ്റേറ്റിൽ നേരിട്ടെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ അവിടെയുള്ള തൊഴിലാളികളോ എസ്റ്റേറ്റ് അധികൃതരോ കടുവയെ കണ്ടിട്ടില്ലെന്നും കടുവയുടെ കാൽപ്പാടുകളോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 2021ൽ ഇറങ്ങിയ കടുവയും കുഞ്ഞുങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. ജനങ്ങളിൽ അനാവശ്യമായ ആശങ്ക പരത്തുന്ന ഇത്തരം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് വനംവകുപ്പ് കർശന നിർദേശം നൽകി.