ബിഹാറിലെ വോട്ടർ പട്ടികാ പരിഷ്കരണ സമയത്ത് പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്തതായി അവിടെയുള്ള കുട്ടികൾ രാഹുൽ ഗാന്ധിയോട് പറഞ്ഞോ? പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ വെട്ടിയതായി 6ഉം 7ഉം വയസുള്ള കുട്ടികൾ പരാതി പറഞ്ഞുവെന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. പോസ്റ്റിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും നൽകിയിട്ടുണ്ട്. നടത്തിയ കീവോർഡ് പരിശോധനയിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ നിന്നുള്ള ചില വീഡിയോ ക്ലിപ്പുകൾ ലഭിച്ചു. ഇതിൽ നിന്നുള്ള ഫ്രെയ്മുകൾ ഉപയോഗിച്ച് നടത്തിയ സെർച്ചിൽ രാഹുലിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഓഗസ്റ്റ് 24ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലഭിച്ചു.
ഓഗസ്റ്റ് 24ന് ബിഹാറിലെ അരാരിയയിൽ രാഹുൽ നടത്തിയ പത്രസമ്മേളനമാണത്. 21 മിനിറ്റ് 55 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ 18ാം മിനിറ്റ് തൊട്ടാണ് രാഹുൽ കുട്ടികളെപ്പറ്റിയുള്ള പരാമർശം നടത്തുന്നത്. വോട്ടർ അധികാർ യാത്രയിൽ തൻ്റെ അടുത്തുവന്ന കുട്ടികൾ ചെവിയിൽ 'വോട്ട് ചോർ, ഗഡ്ഡി ഛോഡ്' എന്ന് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആറോ ഏഴോ വയസുള്ള ചെറിയ കുട്ടികളാണ് അവർ. എന്നാൽ വെറും കുട്ടികളല്ല, അവർക്ക് രാഷ്ട്രീയം അറിയാം. തെരഞ്ഞെടുപ്പ് കമ്മീഷൻ പോയി ഈ കുട്ടികളോട് സംസാരിക്കണം. എന്നാണ് വീഡിയോയിൽ രാഹുൽ പറയുന്നത്. രാഹുലിൻ്റെ ഈ പ്രസ്താവനയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.