'അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ നിരോധിക്കണം'; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് താരത്തിന്റെ സിനിമക്കെതിരെ സോഷ്യല്‍ മീഡിയ

ചിത്രം പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു
'അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ നിരോധിക്കണം'; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് താരത്തിന്റെ സിനിമക്കെതിരെ സോഷ്യല്‍ മീഡിയ
Published on
Updated on


ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവ് ചിത്രമായ അബിര്‍ ഗുലാലിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ചിത്രം പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം ഉയരുകയാണ് സമൂഹമാധ്യമത്തില്‍. മെയ് 9നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. ഇന്ത്യന്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യരുതെന്നും ചിത്രം ഇന്ത്യയില്‍ നിരോധിക്കണമെന്നുമുള്ള ആവശ്യമാണ് ഉയര്‍ന്നുവരുന്നത്.

'അബിര്‍ ഗുലാല്‍ ഇന്ത്യന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യരുത്. ചെയ്താല്‍ അത് നിരോധിക്കണം', എന്നാണ് ഒരു സോഷ്യല്‍ മീഡിയ യൂസര്‍ എക്‌സില്‍ കുറിച്ചത്. 'ഇന്ത്യന്‍ സിനിമ ഇപ്പോഴും പാക് താരങ്ങളെ പിന്തുണയ്ക്കുകയാണോ? അബിര്‍ ഗുലാല്‍ പോലുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ പാക് താരങ്ങളെ വെച്ച് നിര്‍മിക്കാന്‍ നമ്മള്‍ ഇപ്പോഴും അനുവദിക്കുന്നത് എങ്ങനെയാണ്', എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

അതേസമയം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ആയിരിന്നു ജമ്മു കശ്മീരില്‍ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യതത്. 28പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പഹല്‍ഗാമിലെ ബൈസാരന്‍ വാലിയിലാണ് ഭീകരാക്രമണം നടന്നത്. ഇത് നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന താഴ്വരയാണ്. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടന്നത്.

News Malayalam 24x7
newsmalayalam.com