ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ ഫെഫ്ക കണ്ടത് വളരെ ലാഘവത്തോടെ: ആഷിഖ് അബു

താരാധിപത്യത്തോട് കലഹിച്ച തൊഴിലാളി സംഘടനയെ പിളര്‍ത്തിയാണ് മറ്റൊരു സംഘടന മലയാള സിനിമയില്‍ രൂപം കൊണ്ടതെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ ഫെഫ്ക കണ്ടത് വളരെ ലാഘവത്തോടെ: ആഷിഖ് അബു
Published on


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ വളരെ ലാഘവത്തോടെയാണ് ഫെഫ്ക കണ്ടതെന്ന് സംവിധായകന്‍ ആഷിഖ് അബു. റിപ്പോര്‍ട്ടിലെ ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങള്‍ ഒഴിവാക്കി നിര്‍ത്തി അക്കാദമിക് സംഗതികളിലേക്ക് അതിനെ ഒതുക്കുകയാണ് ഫെഫ്ക ചെയ്തതെന്നും ആഷിഖ് അബു ന്യൂസ് മലയാളത്തോട് പറഞ്ഞു. താരാധിപത്യത്തോട് കലഹിച്ച തൊഴിലാളി സംഘടനയെ പിളര്‍ത്തിയാണ് മറ്റൊരു സംഘടന മലയാള സിനിമയില്‍ രൂപം കൊണ്ടതെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.

ആഷിഖ് അബുവിന്റെ വാക്കുകള്‍ :

21 സംഘടനകള്‍ ഫെഫ്കയില്‍ തന്നെയുണ്ട്. അതില്‍ വളരെ ധീരരായിട്ടുള്ള കവികളുണ്ട് എഴുത്തുകാരുണ്ട് സംഗീത സംവിധായകരുണ്ട് യൂണിറ്റ് തൊഴിലാളികളുണ്ട്. യൂണിറ്റില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരിലൊക്കെ നല്ല രാഷ്ട്രീയ ബോധമുള്ള ആള്‍ക്കാരുണ്ട്. 21 യൂണിയനുകളാണ് ഫെഫ്ക എന്ന ഒറ്റ പേരിന്റെ ഉള്ളിലുള്ളത്. പക്ഷെ ഇതിനെയെല്ലാം പ്രതിനിധീകരിച്ച് സംസാരിക്കുന്നത് അതിന്റെ ജനറല്‍ സെക്രട്ടറി മാത്രമായിരിക്കും. ബാക്കി അതിന് അകത്ത് എന്ത് നടക്കുന്നു എന്ന് ഇവര്‍ പുറത്തു പറയില്ല. ആ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ തന്നെ ഇവിടെ എന്ത് നടന്നാലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുകയും പത്ര സമ്മേളനം വിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അവരുടെ വിശദീകരണം അറിയാന്‍ ഞാന്‍ അവരെ നേരിട്ട് വിളിച്ചിരുന്നു. എന്താണ് മൗനം എന്താണ് മിണ്ടാത്തത്, ഒരു നിലപാട് എടുക്കേണ്ടതല്ലേ എന്നെല്ലാം ചോദിച്ചിരുന്നു. അവര്‍ ഒരു തൊഴിലാളി സംഘടനയാണെന്നാണല്ലോ പറയുന്നത്. അപ്പോള്‍ വളരെ ലാഘവത്തോടെയാണ് അവര്‍ അതിനെ നോക്കി കാണുന്നത്. സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം എന്നാണ് അവര്‍ പറഞ്ഞത്.

ALSO READ : ലൈംഗീകാരോപണം: സിദ്ദീഖിനെതിരെ നിർണായക തെളിവുകൾ


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങള്‍ നടക്കുന്നു എന്ന ഭാഗം ഇവര്‍ ഒഴിവാക്കി നിര്‍ത്തുകയാണ്. എന്നിട്ട് ബാക്കിയുള്ള കാര്യങ്ങളില്‍ അതായത് ഇതിന്റെ അക്കാദമിക്ക് സംഗതികളിലേക്ക് ഇവര്‍ ഒതുക്കുകയാണ് ചെയ്യുന്നത്. വളരെ തന്ത്രപരമായിട്ടുള്ള നീക്കമാണിതെന്ന് എല്ലാ മനുഷ്യര്‍ക്കും മനസിലാകും.

ഞാന്‍ മാക്ട എന്ന് പറയുന്ന ആദ്യത്തെ ടെക്‌നീഷ്യന്‍മാരുടെ സംഘടനയില്‍ അംഗമായിരുന്നു. ഇപ്പോഴും അംഗമാണ്. ബി ഉണ്ണികൃഷ്ണനും വിനയനും കൂടി രൂപീകരിച്ച മാക്ട ഫെഡറേഷന്‍, അതാണ് മലയാള സിനിമയിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ സംഘടന. ആ സംഘടന ഇവിടുത്തെ താര സംഘടനയ്‌ക്കെതിരായി ഒരു നിലപാട് എടുത്തപ്പോള്‍, ഈ ദിലീപ് ഒരു നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങുകയും ആ സിനിമയുടെ സംവിധായകനെ മാറ്റിയാല്‍ ഞാന്‍ അഭിനയിക്കാമെന്ന് പറയുകയും ചെയ്തപ്പോള്‍ അന്നത്തെ തൊഴിലാളി സംഘടന താര സംഘടനക്കെതിരെ ഒരു നിലപാട് എടുത്തു. അതേ തുടര്‍ന്ന് ആ സംഘടനയെ പൊളിക്കുകയാണ് ഉണ്ടായത്. താരാധിപത്യത്തോട് കലഹിച്ച ഒരു തൊഴിലാളി സംഘടനയെ പിളര്‍ത്തിയാണ് മറ്റൊരു തൊഴിലാളി സംഘടന ഇവിടെ നിലവില്‍ വന്നത്. അപ്പോള്‍ അതിലെ വിഷയം എന്നത് താരധിപത്യത്തെ എതിര്‍ത്തതാണ്. സംവിധായകന്‍ വിനയന്റെ നേതൃത്വത്തിലുള്ള അന്നത്തെ തൊഴിലാളി സംഘടന AMMA നേതൃത്വത്തോട് കലഹിച്ചതാണ് അതിനെ പിളര്‍ത്താനും പിന്നീട് നടന്ന ഈ സംവിധായകന്‍ വിനയന്റെ ജോലി തടസപ്പെടുത്തുക അയാള്‍ക്കൊപ്പം തൊഴില്‍ ചെയ്യുന്ന ആള്‍ക്കാരെ ബാന്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുന്നത്. ഇതെല്ലാം കേരള സമൂഹം കണ്ടതാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com