സൈബർ കുറ്റകൃത്യങ്ങൾ തുടർക്കഥകളാകുമ്പോൾ; പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളികളാകുന്നതെന്തെല്ലാം?

സിനിമാതാരങ്ങളും, ഉന്നത പദവിയിലിരിക്കുന്നവരും തൊട്ട് വീട്ടമ്മമാർ വരെ ഈ സൈബർ തട്ടിപ്പുകളുടെ ഇരകളാകുന്നു
സൈബർ കുറ്റകൃത്യങ്ങൾ തുടർക്കഥകളാകുമ്പോൾ; പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളികളാകുന്നതെന്തെല്ലാം?
Published on

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തെ അതിവിദഗ്ധമായി ക്യാമറയില്‍ കുടുക്കിയ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് എന്ന വിദ്യാര്‍ത്ഥിയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സിനിമാതാരങ്ങളും, ഉന്നത പദവിയിലിരിക്കുന്നവരും തൊട്ട് വീട്ടമ്മമാർ വരെ ഈ സൈബർ തട്ടിപ്പുകളുടെ ഇരകളാകുന്നു. പലപ്പോഴും ഇവയെ പ്രതിരോധിക്കുന്നതിനും, കൃത്യമായി കുറ്റവാളികളിലേക്ക് എത്തുന്നതിലും അന്വേഷണ സംവിധാനങ്ങൾക്ക് സാധിക്കാറില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്ന നഗരമെന്ന ബഹുമതിയുള്ള ബെംഗളൂരു എന്നാൽ, ഇവയ്ക്കെതിരെ പുത്തൻ പ്രതിരോധമാർഗം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ്. സൈബർ സെക്യൂരിറ്റി പോളിസി രൂപീകരിച്ചുകൊണ്ടാണ് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഉതകുന്ന സംവിധാനം രൂപീകരിക്കുന്ന ആദ്യ നഗരമായി ബെംഗളൂരു മാറിയത്. 2000ൽ ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതും കർണാടകയിലാണ്. എന്നാൽ, ഈ സംവിധാനങ്ങളുടെ രൂപീകരണത്തിലൂടെ സൈബർ തട്ടിപ്പുകൾക്കെതിരെ മികച്ച പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തിലേക്ക് കർണാടക സംസ്ഥാനത്തിന് എത്തിച്ചേരാൻ സാധിക്കുമോ? സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ അന്വേഷണ സംവിധാനങ്ങളുടെ ന്യൂനതകൾ എങ്ങനെയൊക്കെ ആയിരിക്കും..

- സാമ്പത്തിക തട്ടിപ്പുകളുടെയും സൈബർ ഭീഷണികളുടെയും വർധനവ് സുസജ്ജമായ ഒരു പൊലീസ് സേനയുടെ ആവശ്യകതയിലേക്കാണ് കൈചൂണ്ടുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകളും പരമ്പരാഗത നിയമ നിർവ്വഹണ രീതികളും മറികടക്കുന്ന രീതികളാണ് ഈ സംവിധാനത്തിൽ അത്യാവശ്യ ഘടകം.

- ഡിജിപി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക എന്നതാണ് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനായുള്ള ഏറ്റവും മികച്ച പ്രതിവിധി. സൈബർ കുറ്റകൃത്യങ്ങളുടെ സങ്കീർണതകൾ പരിഹരിക്കാൻ കർണാടക പൊലീസ് പൂർണ സജ്ജമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമഗ്രമായ സമീപനം ആവശ്യമാണ്. കോൺസ്റ്റബിൾമാർ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ മികച്ച പരിശീലനം ലഭിച്ച ഒരു പൊലീസ് സേനയെ കെട്ടിപ്പടുക്കുന്നതും ഇതിനായി വിന്യസിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

- സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആവശ്യമായ പരിശീലനത്തിൻ്റെ അഭാവമാണ് പ്രധാന വെല്ലുവിളികളിൽ ഒന്ന്. ടെക്നിക്കൽ ഹബ്ബായ ബെംഗളൂരുവിലെ സൈബർ കുറ്റകൃത്യങ്ങളുടെ സങ്കീർണ്ണമായ സ്വഭാവം കൈകാര്യം ചെയ്യാൻ പല പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര സജ്ജരല്ലെന്നതും ഇതിലെ പ്രധാന ന്യൂനതയാണ്.

- സൈബർ ഫോറൻസിക്‌സ്, സൈബർ നിയമങ്ങൾ, അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകാതെ, പരിശീലനം പലപ്പോഴും കുറ്റകൃത്യങ്ങളുടെ പരമ്പരാഗത രൂപങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈദഗ്ധ്യത്തിൻ്റെ അഭാവം മൂലം തെളിയിക്കപ്പെടാത്തതായ കേസുകളുടെ എണ്ണത്തിൽ ഈ വിടവ് പ്രതിഫലിക്കുന്നു. തട്ടിപ്പ് വിവരം അറിയുമ്പോൾ, എത്ര വേഗത്തിൽ പൊലീസിന് പ്രതികരിക്കാനും ശരിയായ രീതിയിൽ അന്വേഷണം നടത്താനും സാധിക്കുന്നുവോ, സൈബർ തട്ടിപ്പുകാർ അപ്രത്യക്ഷമാകുന്നതിന് മുൻപ്, അത്രയും വേഗത്തിൽ പ്രതികളെ കണ്ടെത്താനും പിടികൂടാനും സാധിക്കും.

- നിർഭാഗ്യവശാൽ, ഉന്നത ഉദ്യോഗസ്ഥർ തട്ടിപ്പുകളെ ചെറുക്കാനും പ്രതിരോധിക്കാനും പരമാവധി ശ്രമിച്ചിട്ടും, ചില ഉദ്യോഗസ്ഥർ ഇപ്പോഴും പരമ്പരാഗത രീതികളിൽ നിർബന്ധം പിടിക്കുന്നു. ഉദാഹരണത്തിന്, ഇരകൾ നേരിട്ട് പൊലീസ് സ്റ്റേഷനുകളിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യേണ്ടത് ഇത്തരത്തിലൊരു രീതിയാണ്. ഇത് കുറ്റകൃത്യങ്ങളുടെ നടപടിക്രമങ്ങളും അന്വേഷണവും വൈകിപ്പിക്കുന്നു.

- പൊലീസ് ഡിജിറ്റൽ പരാതി ഫയലിംഗ് സംവിധാനങ്ങൾ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും, ഉടനടി അന്വേഷണങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രതികരണത്തിലെ കാലതാമസം ധനം നഷ്ടപ്പെടുന്നതിലേക്കും, ക്രിമിനൽ നെറ്റ്‌വർക്കുകൾ വ്യാപിക്കാനും, ഇരകൾ വിശ്വസിച്ച് മുന്നോട്ട് വരുന്നതിൽ നിന്നും തടയുന്നു.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ കർണാടക സംസ്ഥാനം മുൻകയ്യെടുക്കുന്നത് സന്തോഷകരമാണ്, എന്നാൽ അപകട സാധ്യതകൾ മുൻകൂട്ടി കാണുകയും നേരിടുകയും ചെയ്യുക കൂടി ചെയ്താൽ മാത്രമായിരിക്കും ഈ യജ്ഞത്തിൽ വിജയം കൈവരിക്കാൻ സാധിക്കുക. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ വിജയകരമായി ചെറുക്കുന്നതിനും, കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനും ഒരു ഏകീകൃതവും മികച്ച പരിശീലനം ലഭിച്ചതും സാങ്കേതികമായി ശാക്തീകരിക്കപ്പെട്ടതുമായ പൊലീസ് സേന സംസ്ഥാനത്തിന് അത്യന്താപേക്ഷിതമാണ്.

അതേസമയം, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് കേരളം നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com