
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വ്യാജ വീഡിയോയും ശബ്ദ സന്ദേശവും തയാറാക്കി സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി പ്രശാന്ത് എന്ന മുഹമ്മദലി (38)യാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. ഇതിനു മുമ്പ് ഗുജറാത്ത് സ്വദേശികളായ കൗശൽ ഷാ, ഷേഖ് മുർതഹയാത് ഭായ്, മഹാരാഷ്ട്ര സ്വദേശികളായ സിദ്ധേഷ് ആനന്ദ് കാർവേ, അമരീഷ് അശോക് പാട്ടീൽ എന്നിവർ അറസ്റ്റിലായിരുന്നു.
പാലാഴി സ്വദേശി രാധാകൃഷ്ണൻ്റെ പരാതിയിലാണ് കോഴിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ അവരുടെ സംസ്ഥാനത്തെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്നും മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് എഐയുടെ സഹായത്തോടെ വ്യാജവീഡിയോയും ശബ്ദ സന്ദേശങ്ങളും ഉണ്ടാക്കി ബന്ധുക്കൾക്ക് അയച്ചുനൽകി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ രാധാകൃഷ്ണന് 40000 രൂപയാണ് നഷ്ടമായത്.