കൊടുവള്ളിയിലെ സ്വർണക്കവർച്ച: അഞ്ചുപേർ പൊലീസ് പിടിയിൽ, അറസ്റ്റ് ചെയ്‍തത് തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന്

രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്
കൊടുവള്ളിയിലെ സ്വർണക്കവർച്ച: അഞ്ചുപേർ പൊലീസ് പിടിയിൽ, അറസ്റ്റ് ചെയ്‍തത് തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന്
Published on


കോഴിക്കോട് കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസിൽ അഞ്ചുപേർ പിടിയിൽ. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. പ്രതികളിൽ നിന്നും 1.3 കിലോ ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണ വ്യാപാരിയായ കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നും രണ്ട് കിലോ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് ജ്വല്ലറി ഉടമയുടെ പക്കൽ നിന്നും കാറിലെത്തിയ അഞ്ചംഗ സംഘം സ്വർണം കവർന്നത്.

കടയടച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് സംഘം കവർച്ച നടത്തിയത്. കൊടുവള്ളി ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവം. വെള്ള സ്വിഫ്റ്റ് ഡിസയറിൽ എത്തിയാണ് സംഘം സ്വർണം കവർന്നത്. രണ്ട് കിലോഗ്രാമോളം സ്വർണം കയ്യിലുണ്ടായിരുന്നു എന്നാണ് ബൈജു പൊലീസിനോട് പറഞ്ഞത്. സ്വർണപ്പണി ചെയ്യുന്ന ആളായതുകൊണ്ട് ആഭരണം പണിയാൻ ഏൽപ്പിച്ച മറ്റ് പലരുടെയും സ്വർണവും പക്കലുണ്ടായിരുന്നെന്നും, കവർച്ചക്കാരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും ബൈജു പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, അക്രമി സംഘമെത്തിയ വാഹനത്തിൻ്റെ നമ്പർ വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇതേ പാറ്റേണിൽ സംസ്ഥാനത്ത് ആവർത്തിക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമായിരുന്നു കൊടുവള്ളിയിലേത്. രാത്രി കടപൂട്ടി സ്റ്റോക്കുള്ള സ്വർണവുമായി ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്ന ചെറുകിട സ്വർണവ്യാപാരികളെ കാർ ഇടിച്ചിടുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തുക, ആക്രമിക്കുക, സ്വർണം കവർന്ന് കടന്നുകളയുക. ഒരേ പാറ്റേണിൽ വൻ സ്വർണക്കൊള്ളകൾ ആവർത്തിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com