
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുകയും ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്താതിരിക്കുകയും ചെയ്ത എയർ ഏഷ്യാ വിമാന കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം സ്വദേശികളായ കാരുളിൽ രവികുമാർ, ഭാര്യ ചന്ദ്രിക രവികുമാർ എന്നിവർ എയർ ഏഷ്യ , കോട്ടയം ഇൻഫിനിറ്റി ട്രാവൽ കെയർ എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 24 അംഗ യാത്ര സംഘത്തിൽ ഉൾപ്പെട്ട പരാതിക്കാർ 2021 നവംബർ മാസത്തിലാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 ജനുവരി 29 ന് യാത്രക്കായി പുറപ്പെടാനായി കൺഫർമേഷൻ എസ്എംഎസ് ലഭിക്കുകയും ചെയ്തു. എന്നാൽ ഗുവാഹത്തിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് 2022 ജനുവരി 26 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനം നിമിഷം റദ്ദാക്കി. സാങ്കേതികമായ കാരണങ്ങളാണ് കാരണമായി വിമാന കമ്പനി പറഞ്ഞത്. എന്നാൽ ഓവർ ബുക്കിങ്ങിലൂടെ കൂടിയ വിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ വേണ്ടിയാണ് ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പരാതിക്കാരുടെ വാദം. പകരം യാത്ര സംവിധാനം ഏർപ്പെടുത്തുകയോ തുക തിരിച്ച് നൽകുകയോ ചെയ്തില്ല. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് പരാതിക്കാരൻ കോടതിയിൽ വാദിച്ചു.
Read More: ഒന്‍പത് വര്‍ഷമായി സോണിക്കെതിരെ നിയമ പോരാട്ടം; 50000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി
വ്യേമയാന മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പാസഞ്ചർ ചാർട്ടർ പ്രകാരം, വിമാനം റദ്ദാക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്പെങ്കിലും അക്കാര്യം യാത്രക്കാരനെ അറിയിച്ചിരിക്കണം.
'യാതൊരുവിധ മുന്നറിയിപ്പും നൽകാതെ പരാതിക്കാരുടെ യാത്ര അനിശ്ചിതത്തിലാക്കുകയും യാത്രാപരിപാടികളുടെ താളം തെറ്റിക്കുകയും ചെയ്തു. യാത്രക്കാർ ഏറെ മനക്ലേശവും സാമ്പത്തിക നഷ്ടവും അനുഭവിക്കേണ്ടി വന്നു. ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിത്. പ്രതിബദ്ധതയും മാന്യമായ പെരുമാറ്റവും സേവന ദാതാക്കളിൽ നിന്നും ലഭിക്കുക എന്നത് ഉപഭോക്താക്കളുടെ അവകാശമാണെന്ന്' ഡി.ബി. ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് പറഞ്ഞു.
അധിക യാത്രാ ചെലവിനത്തിലെ 25000/- രൂപയും, നഷ്ടപരിഹാരമായി 40,000/- രൂപയും ,കോടതി ചെലവ് ഇനത്തിൽ 10,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകുവാനും എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി.