ലഗേജില്‍ ബോംബെന്ന് തമാശ! നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകി; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയില്‍

പരിശോധനയ്ക്കിടയില്‍ ബാഗില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍, ബോംബാണ് എന്നായിരുന്നു ഇയാളുടെ മറുപടി.
നെടുമ്പാശ്ശേരി വിമാനത്താവളം
നെടുമ്പാശ്ശേരി വിമാനത്താവളം
Published on
Updated on

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകിയത് രണ്ട് മണിക്കൂര്‍. ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ 'തമാശ'യാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തായ് എയര്‍ലൈന്‍സില്‍ തായ്‌ലന്റിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

പരിശോധനയ്ക്കിടയില്‍ ബാഗില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍, ബോംബാണ് എന്നായിരുന്നു ഇയാളുടെ മറുപടി. വീണ്ടും ചോദിച്ചപ്പോള്‍ ഇതേ മറുപടി ആവര്‍ത്തിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും യാത്ര തടയുകയും ചെയ്തു.

പ്രശാന്തിന്റെ ഭാര്യയും മകനും മറ്റ് നാല് പേരും ഒന്നിച്ചാണ് ടിക്കറ്റെടുത്തത്. ബാഗ് പരിശോധിച്ചതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. പിന്നീട് ഒരേ ടിക്കറ്റായതിനാല്‍ വിമാനത്തിനകത്ത് കയറ്റിയ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധിച്ചു.

പുലര്‍ച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം എല്ലാ പരിശോധനകളും കഴിഞ്ഞ് 4.30 നാണ് പുറപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ വ്യാജ ബോംബ് ഭീഷണിയില്‍ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്ന് അറസ്റ്റിലായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com