

വനനിയമ ഭേദഗതിയിലെ വിവാദ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ നീക്കവുമായി വനം വകുപ്പ്. കര്‍ഷക സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇടപെടല്‍. 63-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പൂര്‍ണമായും പിന്‍വലിക്കാനാണ് വനം വകുപ്പിന്റെ ആലോചന.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ, വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വെയ്ക്കാനോ അധികാരം നല്‍കുന്നതാണ് ഭേദഗതി. കര്‍ഷക സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ മുന്നില്‍ അഭിപ്രായം പറയുന്നതിനു മുന്‍പ് വനം മന്ത്രി നിയമോപദേശം തേടിയേക്കും.
വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണോ ലഘുകരിക്കണോ എന്ന ആലോചനയും വകുപ്പിലുണ്ട്. അതേസമയം, കര്‍ഷക സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക്. വനം ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന്റെ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിലെ 63-ാം വകുപ്പിലെ 3 ഉപവകുപ്പുകളിലെ വ്യവസ്ഥകളില്‍ പൂര്‍ണ മാറ്റം കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കും, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. അറസ്റ്റിലായവരെ ഉടന്‍ ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്ന നിര്‍ദേശവും ഒഴിവാക്കണമെന്നാണ് ആവശ്യം.
ബില്ലിലെ വ്യവസ്ഥകളില്‍ കുഴപ്പങ്ങളില്ലെന്നും മാറ്റംവരുത്തേണ്ടതില്ലെന്നും ആദ്യം വാദിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണു നിലപാട് മാറ്റിയത്. ബില്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിനെ വെള്ളിയാഴ്ച വരെ അറിയിക്കാം. ബില്ലിന്റെ മലയാളം പകര്‍പ്പ് നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഇ-മെയിലില്‍ ലഭിച്ച പരാതികള്‍ എണ്ണം തിട്ടപ്പെടുത്തി വരികയാണ്.