തെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ക്ക് നല്‍കേണ്ട ബോണസ് നല്‍കിയില്ല; 7 കോടി തട്ടിയെന്ന കേസില്‍ ഛത്തീസ്ഗഡ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

ക്രമക്കേടുകള്‍ നടന്ന സമയത്ത് സുകുമയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്നത് അശോക് കുമാര്‍ പട്ടേലായിരുന്നു
തെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ക്ക് നല്‍കേണ്ട ബോണസ് നല്‍കിയില്ല; 7 കോടി തട്ടിയെന്ന കേസില്‍ ഛത്തീസ്ഗഡ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍
Published on
Updated on


ഛത്തീസ്ഗഡിലെ സുകുമ ജില്ലയില്‍ തെണ്ടു ഇലകള്‍ നുള്ളുന്നവര്‍ക്കുള്ള ബോണസ് ഫണ്ട് വന്‍ തോതില്‍ ദുരുപയോഗം ചെയ്ത കേസില്‍ ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ അശോക് കുമാര്‍ പട്ടേല്‍ അറസ്റ്റില്‍. സാമ്പത്തിക കുറ്റകൃത്യ വിഭാഗവും(ഇഒഡബ്ല്യു) ആന്റി-കറപ്ഷന്‍ ബ്യൂറോ(എസിബി)യുമാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

തെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ക്ക് ബോണസായി നല്‍കാനിരുന്ന 7 കോടി രൂപ തട്ടിയെന്നാണ് പട്ടേലിനെതിരെയുള്ള കേസ്. ക്രമക്കേടുകള്‍ നടന്ന സമയത്ത് സുകുമയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്നത് അശോക് കുമാര്‍ പട്ടേലാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്ന് പ്രോസിക്ക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായ മിഥിലേഷ് വര്‍മ പറഞ്ഞു.

അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്ത് അശോക് കുമാര്‍ പട്ടേലിനെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പിന്‍വലിച്ച പണം ബാങ്ക് അക്കൗണ്ടുകളില്ലാത്ത ഗുണഭോക്താകള്‍ക്ക് നല്‍കാതിരിക്കുകയും ആ പണം വക മാറ്റുകയും ചെയ്തെന്നാണ് പട്ടേലിനെതിരായ ആരോപണം.

ഛത്തീസ്ഗഡിലെ കാട്ടില്‍ നിന്നും ശേഖരിക്കുന്ന പ്രധാന ഉല്‍പ്പന്നമാണ് തെണ്ടു ഇലകള്‍. ബീഡി നിര്‍മാണത്തിനടക്കം ഉപയോഗിക്കുന്നത് ഈ ഇലകളാണ്. സര്‍ക്കാര്‍ നടത്തുന്ന സംഭരണ പദ്ധതികള്‍ക്ക് കീഴില്‍ ആദിവാസി വനനിവാസികളാണ് ഇവ പ്രധാനമായും ശേഖരിക്കുന്നത്.

News Malayalam 24x7
newsmalayalam.com