
ഡൽഹി മുൻ ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് കൈലാഷ് ആം ആദ്മി പാര്‍ട്ടി (എഎപി) അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ചത്. എഎപി ജനങ്ങളില്‍നിന്ന് അകന്നുവെന്നായിരുന്നു കൈലാഷ് ഗെഹ്‌ലോട്ടിന്‍റെ വിമർശനം.
"ഇത് എനിക്ക് എളുപ്പമുള്ള ഒരു ചുവടുവയ്പ്പല്ല... അണ്ണാ ഹസാരെയുടെ കാലം മുതൽ ഞാൻ ആം ആദ്മി പാർട്ടിയുടെ ഭാഗമായിരുന്നു. കൂടാതെ ഡൽഹിക്ക് വേണ്ടി എംഎൽഎയും മന്ത്രിയും ആയി പ്രവർത്തിച്ചിട്ടുമുണ്ട്", പാർട്ടി മാറ്റത്തിനു ശേഷം മാധ്യമങ്ങളെ കണ്ട കൈലാഷ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മർദം കാരണമാണ് ബിജെപിയില്‍ ചെർന്നതെന്ന ആരോപണം കൈലാഷ് ഗെഹ്ലോട്ട് തള്ളിക്കളഞ്ഞു.
Also Read: ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹ്‍ലോട്ട് രാജിവച്ചു; എഎപി ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് വിമര്‍ശനം
"ഇത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമാണെന്നായിരിക്കും ചിലർ വിചാരിക്കുക. അല്ലെങ്കിൽ സമ്മർദ്ദം മൂലമാണെന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ സമ്മർദം കാരണം ഞാനൊരിക്കലും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു", കൈലാഷ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാവും പാര്‍ട്ടിയുടെ ജാട്ട് മുഖവുമായിരുന്നു കൈലാഷ് ഗെഹ്‌ലോട്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാതെ പരസ്പരം പോരടിക്കുകയാണ് എഎപിയെന്നാണ് രാജിക്കത്തിലെ കൈലാഷ് ഗെഹ്‌ലോട്ടിന്‍റെ വിമർശനം. യമുന നദി വൃത്തിയാക്കാന്‍ കഴിയാത്തതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കോടികള്‍ മുടക്കി മോടി പിടിപ്പിച്ചതും രാജിക്കത്തില്‍ കൈലാഷ് ഗെഹ്ലോട്ട് വിമര്‍ശനമായി ഉന്നയിക്കുന്നു. കേന്ദ്രസര്‍ക്കാരുമായി നിരന്തരം തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ ഡല്‍ഹിയിലെ വികസനം സാധ്യമാകില്ലെന്ന് പറഞ്ഞ കൈലാഷ് ഗെഹ്‌ലോട്ട് ഇന്നലെ തന്നെ ബിജെപി പ്രവേശനത്തിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു.