"വ്യക്തിവൈരാഗ്യം വെച്ച് കള്ളക്കേസിൽ കുടുക്കി"; കൊടകര കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മുൻ കെപിസിസി സെക്രട്ടറി

തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രതിയാക്കിയതിന് പിന്നിൽ രാജുവിന്റെ വ്യക്തി താല്പര്യവും രാഷ്ട്രീയ വിരോധവും ആണെന്നും രാമദാസ് ആരോപിക്കുന്നു
"വ്യക്തിവൈരാഗ്യം വെച്ച് കള്ളക്കേസിൽ കുടുക്കി"; കൊടകര കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മുൻ കെപിസിസി സെക്രട്ടറി
Published on
Updated on

കൊടകര കുഴൽപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വി.കെ. രാജുവിനെതിരെ പ്രതിഷേധവുമായി മുൻ കെപിസിസി സെക്രട്ടറി എം.ആർ. രാമദാസ്. കൊലപാതക കേസിൽ തന്നെ പ്രതിയാക്കി കള്ളക്കേസ് എടുത്ത രാജുവിനെതിരെ വകുപ്പുതല നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ മാസമാണ് 2016ൽ രജിസ്റ്റർ ചെയ്ത കേസിലെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി രാമദാസിനെ കുറ്റ വിമുക്തനാക്കിയത്.

ഒറ്റപ്പാലം സ്വദേശി സതീശ് സുബ്രമണ്യന്റെ കൊലപാതക കേസിൽ നിരപരാധിയായിരുന്നിട്ടും തന്നെ പ്രതിയാക്കിയതിനെ ചൊല്ലിയാണ് എം.ആർ. രാമദാസിന്റെ പ്രതിഷേധം. തൃശൂർ വെസ്റ്റ് പൊലീസ് സിഐ ആയിരുന്ന വി.കെ. രാജു തന്നെ കേസിൽ പ്രതിയാക്കിയെന്നും, തുടർന്ന് മാസങ്ങളോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്നെന്നും രാമദാസ് പറയുന്നു. തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രതിയാക്കിയതിന് പിന്നിൽ രാജുവിന്റെ വ്യക്തി താല്പര്യവും രാഷ്ട്രീയ വിരോധവും ആണെന്നും
രാമദാസ് ആരോപിക്കുന്നു.

2016 മാർച്ച് മൂന്നിന് തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ വെച്ച് നടന്ന കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കൊടകര സ്വദേശി റഷീദ്, സുഹൃത്തുക്കളായ ഗുരുവായൂർ സ്വദേശിനി ശ്വാശ്വതി, കൃഷ്ണപ്രസാദ്, രതീഷ് തുടങ്ങിയവരാണ് ശിക്ഷിക്കപ്പെട്ടത്. ഗൂഢാലോചന കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട എം.ആർ. രാമദാസ് ഉൾപ്പടെ മൂന്ന് പേരെ പിന്നീട് കോടതി വെറുതെവിട്ടു. വിചാരണ വേളയിൽ രാമദാസ് പ്രതിയല്ലെന്ന് കണ്ട് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സംസ്ഥാന സർക്കാർ കേസിൽ അപ്പീൽ പോയിരുന്നു. ഇത് തള്ളിയ ഹൈക്കോടതി കഴിഞ്ഞ മാസമാണ് ഇയാളെ കുറ്റവിമുക്തനാക്കി വീണ്ടും വിധി പ്രസ്താവിച്ചത്.

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും നിലവിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുമായ രാജുവിന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് രാമദാസിന്റെ ആരോപണം. തന്നെ ബോധപൂർവ്വം കേസിൽപ്പെടുത്തിയ ഉദ്യോഗസ്ഥനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും വകുപ്പ്തല നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. സംഭവത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനുമടക്കം പരാതി നൽകി നിയമപരമായി മുന്നോട്ട് പോകുമെന്നും രാമദാസ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com