
മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ജി സുധാകരൻ. മാധ്യമങ്ങൾ ഇന്റർവ്യൂ എടുത്താൽ ഒരു ഭാഗം മാത്രമാണ് കൊടുക്കുന്നത്. വാർത്ത വൈറസ് ആകുന്നു, പറയാത്ത കാര്യങ്ങൾ കൊടുക്കുകയും വസ്തുതകൾ കൂടുതൽ വളച്ചൊടിക്കുകയുമാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും ജി സുധാകരൻ പറഞ്ഞു. താൻ മോദി സ്തുതി നടത്തി എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അഭിമുഖം മുഴുവൻ കാണാത്ത ആളുകളാണ് അതിന് ഹെഡിങ് കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മോദിയെ പറ്റിപറഞ്ഞത് ഏകാധിപതിയായ ശക്തനായ ഭരണാധികാരി എന്നാണ്, മോദിയെ പറ്റി പിന്നെ താൻ മോശം വാക്കുകളാണോ പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. മുന്നിലാണെന്ന് തെളിയിക്കാൻ പല മാധ്യമങ്ങളും കൃത്രിമ കണക്കുകൾ കാണിക്കുന്നു. മാധ്യമങ്ങൾക്കിടയിൽ വലിയ ചേരിതിരിവ് ഉണ്ടെന്നും, ഇവർ ഒരു വിഭാഗാത്തെ സ്വാധീനിച്ചാണ് വാർത്തകൾ ചെയ്യുന്നതെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം പാർട്ടിയിൽ ഇപ്പോഴും പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടിയുടെ സ്ഥാപിത ലക്ഷ്യങ്ങൾ ഇത്തരം ആളുകളാണ് ഇല്ലാതാക്കുന്നത്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾ അറിയാവുന്ന എത്ര പേരുണ്ട് എന്നും സുധാകരൻ ചോദിച്ചു. ഇന്ത്യ ഭരിച്ചവർ നാളിതുവരെ പുലർത്തിയത് ബൂർഷ്വാ ജനാധിപത്യം ആണെന്നും, ബൂർഷ്വാ ജനാധിപത്യം പിന്തുടരാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ജനങ്ങൾക്ക് ഒപ്പമാണ് നിന്നിട്ടുള്ളത് എന്നും ജി സുധാകരൻ പറഞ്ഞു.
വെള്ളാപ്പള്ളി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുപാട് സഹായിച്ച വ്യക്തിയാണെന്നും ജി സുധാകരൻ പറഞ്ഞു. 50 വർഷമായി അദ്ദേഹത്തെ തനിക്ക് നേരിട്ടറിയാം, അഭിപ്രായം തുറന്നു പറയുന്ന ആളാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല എന്നും ജി സുധാകരൻ പറഞ്ഞു. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരും ഉണ്ട്. പാർട്ടിയെ ബുദ്ധിമുട്ട് ഉണ്ടാകുന്ന അഭിപ്രായം വെള്ളാപ്പള്ളി പറഞ്ഞു കാണും, എന്നാൽ അത് എല്ലാവരെയും പറ്റിയും ആണ് പറയുന്നത്, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അദ്ദേഹവുമായി സംസാരിച്ച് പരിഹരിക്കണം എന്നും ജെ സുധാകരൻ കൂട്ടിച്ചേർത്തു.