ഫോർട്ട് കൊച്ചി പപ്പാഞ്ഞി വിവാദം: കത്തിക്കാൻ അനുമതി നൽകില്ലെന്ന് പൊലീസ്, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഗാലാ ഡി കൊച്ചി

പപ്പാഞ്ഞിയുമായി ബന്ധപ്പെട്ട ഹർജി കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസ് നീക്കം
ഫോർട്ട് കൊച്ചി പപ്പാഞ്ഞി വിവാദം: കത്തിക്കാൻ അനുമതി നൽകില്ലെന്ന് പൊലീസ്, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഗാലാ ഡി കൊച്ചി
Published on

ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞി വിവാദത്തിൽ ഗാലാ ഡി കൊച്ചിയുടെ പ്രവർത്തകരെ വിളിച്ച് വരുത്തി പൊലീസ്. പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചു. ഫോർട്ട് കൊച്ചി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഗാലാ ഡി കൊച്ചിയുടെ സംഘാടകർ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. പപ്പാഞ്ഞിയുമായി ബന്ധപ്പെട്ട ഹർജി കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസ് നീക്കം.

പപ്പാഞ്ഞി വിവാദത്തിൽ പൊലീസ് വിലക്കിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശമുണ്ട്. പരിപാടിയുടെ സംഘാടകരായ ഗാലാ ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കാർണിവൽ കമ്മിറ്റിയുടെ പേരിൽ അല്ലാതെ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ചെറിയ പപ്പാഞ്ഞിയെ ഉടൻ നീക്കണമെന്നായിരുന്നു പൊലീസ് നൽകിയ നിർദേശം. പപ്പാഞ്ഞിയെ കത്തിക്കാൻ മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് ഹർജിക്കാരോട് ഹൈക്കോടതി ചോദിച്ചു. ഉണ്ടെങ്കിൽ അതിൻ്റെ രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ തവണയും ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിയെ സ്ഥാപിച്ചത് വലിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. 2023 അവസാനം വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും, അത് അവിടെ നിന്ന് പൊളിച്ചു നീക്കണമെന്നും സബ് കളക്ടർ കെ. മീര നിർദേശിച്ചിരുന്നു. സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ബുദ്ധിമുട്ടും, ജനങ്ങളുടെ സുരക്ഷയും അപകടസാധ്യതയും കൂടി കണക്കിലെടുത്തായിരുന്നു ഈ പപ്പാഞ്ഞിയെ നീക്കണമെന്ന് ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ സബ് കളക്ടർക്ക് കത്ത് നൽകിയത്. ഗാല ഡി ഫോർട്ട് കൊച്ചി നിർമിച്ച വിരൂപമായ പപ്പാഞ്ഞി കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളേറ്റു വാങ്ങിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com