വയനാട്ടില്‍ വീണ്ടും കടുവകളുടെ ജഡം കണ്ടെത്തി; ഇരു കടുവകളും ഏറ്റുമുട്ടി ചത്തതെന്ന് നിഗമനം

ഒരു ആണ്‍ കടുവയേയും പെണ്‍ കടുവയേയും ആണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
വയനാട്ടില്‍ വീണ്ടും കടുവകളുടെ ജഡം കണ്ടെത്തി; ഇരു കടുവകളും ഏറ്റുമുട്ടി ചത്തതെന്ന് നിഗമനം
Published on
Updated on


വയനാട്ടില്‍ വീണ്ടും കടുവകളുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന കുറിച്യാട് റേഞ്ച് താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്താണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് സംഘം പരിശോധന നടത്തി വരുന്നു. ഒരു ആണ്‍ കടുവയേയും പെണ്‍ കടുവയേയും ആണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഉള്‍ക്കാട്ടിലാണ് സംഭവം. കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി ചത്തതാണെന്നാണ് സംശയം.

ഇന്ന് കോട്ടമുണ്ട സബ്‌സ്‌റ്റേഷന് സമീപത്ത് നിന്ന് മറ്റൊരു കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കല്‍പ്പറ്റ പെരുന്തട്ട ഭാഗത്ത് ഇറങ്ങിയിരുന്ന കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കുറിച്യാട് മേഖലയില്‍ നിന്ന് രണ്ട് കടുവകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. വൈകിട്ടോടെ പട്രോളിങ്ങിനിടെയാണ് കടുവകളുടെ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ പഞ്ചാരക്കൊല്ലിയില്‍ താല്‍ക്കാലിക ഫോറസ്റ്റ് ഓഫീസറുടെ ഭാര്യ രാധയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കടുവയുടെ കഴുത്തില്‍ ആഴമേറിയ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഉള്‍ക്കാട്ടില്‍ മറ്റുകടുവയുമായി നടന്ന ഏറ്റമുട്ടലിലുണ്ടായ മുറിപ്പാടുകളാകാമെന്നും ഇതാവാം മരണകാരണം എന്നുമാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

News Malayalam 24x7
newsmalayalam.com