റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി നാലുനാൾ; സമരം കടുപ്പിച്ച് CPO റാങ്ക് ഹോൾഡേഴ്‌സ്

നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി നാലുനാൾ; സമരം കടുപ്പിച്ച് CPO റാങ്ക് ഹോൾഡേഴ്‌സ്
Published on

കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ചയിലേക്ക് കടന്നു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. സമരം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗമാണിത്. ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19-ന് അവസാനിക്കും.



സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 967 പേർ ഉൾപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ 30 ശതമാനത്തിൽ താഴെ മാത്രം ഉദ്യോഗാർഥികൾക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. അതായത് 967 പേരിൽ നിയമല ശുപാർശ ലഭിച്ചത് 259 പേർക്ക് മാത്രം.ഇതില്‍ 60ഉും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യം. വിഷുദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചും രക്തത്തിൽ എഴുതിയ പ്ലക്കാർഡും കൈയ്യിലേന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. മുൻ ദിവസങ്ങളിൽ മുഖത്ത് ചായം അണിഞ്ഞ് സ്വയം കോമാളി വേഷം കെട്ടി മുകാഭിനയം നടത്തിയും ഇവർ പ്രതിഷേധിച്ചിരുന്നു. ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും, കല്ലുപ്പിൽ മുട്ടികുത്തിനിന്നും, ഒറ്റക്കാലിൽ മുട്ടുകുത്തി നിന്നുമെല്ലാം റാങ്ക് ഹോൾഡ‍ർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com