
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കൈ ടെക് എന്ന ഏജൻസിയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തെ വിശ്വസിച്ച് ജോലിക്കെത്തിയ കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഏഴ് പേർ കിർഗിസ്ഥാനിലും ഖസാക്കിസ്ഥാനിലുമായി കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
50,000 രൂപ ശമ്പളവും ജോലിയും വാഗ്ദാനം ചെയ്താണ് ഏജൻസി സമീപിച്ചതെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. കളയിക്കാവിള സ്വദേശി കനകരാജ് എന്ന വ്യക്തിക്കും ഇതിൽ പങ്കുണ്ടെന്ന് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി വിപിൻ പറഞ്ഞു. മൂന്നു ദിവസമായി ആഹാരം പോലും ലഭിക്കുന്നില്ലെന്നും ജോലിക്കെത്തിച്ചവരെ അയ്യായിരം രൂപയ്ക്ക് വിറ്റുവെന്നും വിപിൻ കൂട്ടിച്ചേർത്തു.