
വഞ്ചനാ കേസിൽ മാണി സി കാപ്പന് തിരിച്ചടി. കേസിലെ വിചാരണ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 3.25 കോടിയുടെ തട്ടിപ്പും വഞ്ചനയും നടത്തിയെന്ന് ആരോപിച്ച് മുംബൈ മലയാളിയായ ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. വിഷയത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിൻ്റെ ഓഹരി നൽകാമെന്ന് ദിനേശന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്. വഞ്ചന, സ്വത്തിന്‍റെ പേരിൽ ചതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്. 2010ൽ കടം വാങ്ങിയ തുക നൽകാതായപ്പോൾ നിയമ നടപടിക്കൊരുങ്ങിയതായാണ് പരാതിക്കാരൻ പറയുന്നത്. ഇതോടെ പണം രണ്ട് ഗഡുവായി തിരിച്ചു നൽകാമെന്ന് കാട്ടി 2013 നവംബർ 19ന് മാണി സി കാപ്പൻ കരാറിൽ ഒപ്പു വെക്കുകയായിരുന്നു.
നാല് ചെക്ക് ലീഫുകൾ നൽകിയും 40 ഏക്കറിന് മുകളിലുള്ള സ്ഥലം ഈട് നൽകിയുമായിരുന്നു കരാർ. അടുത്ത രണ്ട് വർഷങ്ങളിൽ കരാർ പുതുക്കകയും ചെയ്തു. എന്നിട്ടും പണം നൽകാതായതോടെ ദിനേശ് മാണി സി കാപ്പന് ചെക്ക് കളക്ഷന് അയച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തെരഞ്ഞെടുപ്പ് വേളയിൽ നേതാവ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചപ്പോൾ തനിക്ക് ഈട് നൽകിയ ഭൂമി നേരത്തെ സഹകരണ ബാങ്കിൽ പണയം വെച്ചതാണെന്നും കരാറിൽ ഏർപ്പെടും മുമ്പ് തന്നെ ജപ്തി നടപടികൾ നേരിടുന്നതാണെന്നും പരാതിക്കാരന് വ്യക്തമായി. ഇതോടെയാണ് വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടിയാണ് പണം വാങ്ങിയതെന്നാരോപിച്ച് പരാതി നൽകിയത്.