
ഡൽഹി സർവകലാശാല മുൻ പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ ജി.എൻ. സായിബാബ അന്തരിച്ചു. 57 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് വീല്‍ ചെയറിലായിരുന്നു ജീവിതം.
നീണ്ട ഒന്‍പത് വർഷക്കാലമാണ് ഭരണകൂടം സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി തടവില്‍ വെച്ചത്. 7 മാസം മുന്‍പ്, മാർച്ച് 7നാണ് സായിബാബ കേസില്‍ കുറ്റവിമുക്തനായത്.
2017ല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി സായിബാബയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. വിചാരണ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീലില്‍ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ജീവപര്യന്തം തടവ് റദ്ദാക്കുകയായിരുന്നു.