
സിപിഎമ്മിലെ പ്രായപരിധി മാനദണ്ഡത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരൻ. പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും 75 വയസെന്ന പ്രായപരിധി 23-ാം പാർട്ടി കോണ്‍ഗ്രസിലാണ് സിപിഎം നിശ്ചയിച്ചത്.
75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിലാണ് അങ്ങനെയൊന്ന് കൊണ്ടുവന്നതെന്നും അത് ഞങ്ങളെല്ലാം അംഗീകരിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
Also Read: ‘എല്ലാവരും വക്താക്കളാകേണ്ട'; പരസ്യ പ്രസ്താവനകളിൽ സിപിഐ സംസ്ഥാന നേതൃത്വത്തിൽ ഭിന്നത
"ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടേ? ചട്ടം ഇരുമ്പ് ഉലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ വയസായത് കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ? പ്രസ്ഥാനത്തിന് ഗുണകരമാണോ? അത് പരിശോധിക്കണം", സുധാകരന്‍ പറഞ്ഞു.
ഇഎംഎസിൻ്റെയും എകെജിയുടെയും കാലത്തായിരുന്നു ഈ തീരുമാനമെങ്കില്‍ എന്താകും അവസ്ഥയെന്നും സുധാകരന്‍ ചോദിച്ചു. പിണറായിക്ക് 75 കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയാകാൻ വേറെ ആളില്ലാത്തതിനാലാണ് അദ്ദേഹത്തിന് ഇളവ് നൽകിയതെന്നും ജി. സുധാകന്‍ കൂട്ടിച്ചേർത്തു.
ദ ഹിന്ദുവിന് പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ പാർട്ടിയിലെ പ്രായപരിധി വിഷയമായിരുന്നു. പാർട്ടി കോണ്‍ഗ്രസില്‍ നിശ്ചയിച്ച പ്രായപരിധി പ്രകാരമുള്ള 75 പിന്നിട്ട പിണറായി അടുത്ത ഇലക്ഷന് മുന്നോടിയായി സ്ഥാനം ഒഴിയുമോയെന്നായിരുന്നു ചോദ്യം. പാർട്ടിയില്‍ വ്യക്തിയല്ല തീരുമാനം എടുക്കുന്നതെന്നും കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.