നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം; അഞ്ചു പേർക്ക് പരുക്ക്

ബൈക്കിലെത്തിയ പത്തോളം വരുന്ന ഗുണ്ടകളുടെ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്
പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍
പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍
Published on
Updated on

നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ അഞ്ചു പേരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ പത്തോളം വരുന്ന ഗുണ്ടകളുടെ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്. നെയ്യാറ്റിൻകര മേക്കരി കല്ലുവിളയിൽ വൈകിട്ട് ആറുമണിക്കാണ് സംഭവം നടന്നത് .

വൈകുന്നേരം ആറുമണിക്ക് കല്ലുവിള റോഡിന് ഓരം ചേർന്നു നിൽക്കുകയായിരുന്ന വയോധികനെ ബൈക്കിലെത്തിയ സംഘം അസഭ്യം വിളിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം. ഇത് കേട്ടു നിന്ന സമീപത്തെ വീട്ടുകാർ എന്തിനാണ് അസഭ്യം വിളിച്ചതെന്ന് ബൈക്കിൽ എത്തിയ യുവാക്കളോട് ചോദിച്ചുകൊണ്ട് ഇറങ്ങി വന്നെങ്കിലും യുവാക്കൾ ബൈക്ക് എടുത്ത് പോകുകയായിരുന്നു. അതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അഞ്ച് ബൈക്കുകളിലായി എത്തിയവർ ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. പത്തോളം വരുന്ന യുവാക്കളാണ് മാരകായുധങ്ങളുമായി എത്തിയത്.

ജോണി എന്ന 51കാരന് തല, മുഖം ,കാല്‍ എന്നിവിടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ജോണിയെ മർദിക്കുന്നതിനിടെ പിടിച്ചു മാറ്റാൻ ശ്രമിച്ച അനുജൻ ജോബിക്കും ഗുരുതരമായി പരുക്കേറ്റു. മറ്റുള്ള മൂന്നു പേർക്കും നിസാര പരുക്കുകളെയുള്ളൂ. അഞ്ചുപേരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


News Malayalam 24x7
newsmalayalam.com