
വീര്യമുള്ള സമരത്തിലൂടെയാണ് മലപ്പുറം മഞ്ചേരിയിലെ ഏഴാം ക്ലാസുകാരി ജന്നത്ത് സമരവീര, ഏറെക്കാലമായി ആഗ്രഹിക്കുന്ന സ്കൂൾ യൂണിഫോമും ധരിച്ച് ക്രിസ്മസ് അവധിക്കു ശേഷം സ്കൂളിലെത്തിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന തൻ്റെ ആവശ്യം സ്കൂൾ അധികൃതർ വിലക്കിയപ്പോൾ വിദ്യാഭ്യാസ മന്ത്രിക്കു നൽകിയ പരാതിയിലാണ് പരിഹാരമായത്.
പാൻ്റും ഷർട്ടും ധരിച്ചാണ് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസുകാരി ജന്നത്ത് സമരവീര സ്കൂൾ വിട്ടു വീട്ടിലേക്ക് വരുന്നത്. ഇങ്ങനെ പാൻറും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നു ജന്നത്ത് സമരവീരയ്ക്ക്. തനിക്ക് യൂണിഫോമായി പാൻ്റും ഷർട്ടും മതി എന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യം സ്കൂൾ അധികൃതർ വഴങ്ങിയില്ല.
കുട്ടിയുടെ അമ്മ അഡ്വ ഐഷ പി ജമാൽ വിവേചനവും അവകാശ നിഷേധവും ചുണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. മാസങ്ങളെടുത്ത അന്വേഷണ പ്രക്രിയകൾക്കൊടുവിൽ ജന്നത്തിൻ്റെ ആവശ്യത്തിനൊപ്പം വിദ്യാഭ്യാസ മന്ത്രിയും നിൽക്കുകയായിരുന്നു.
തൻ്റെ ഏറെക്കാലത്തെ ആഗ്രഹം യാഥാർത്ഥ്യമാക്കി ഇന്ന് സ്കൂളിലെത്താനായതിൽ വലിയ സന്തോഷമുണ്ട് ജന്നത്ത് സമരവീരയ്ക്ക്.ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് നിരവധി എതിർപ്പുകളുയർന്നിട്ടുള്ള കേരളത്തിൽ ജന്നത്ത് സമരവീര യുടെ വിജയം പാരമ്പര്യ വാദികൾക്കുള്ള തിരിച്ചടി കൂടിയാണ്.