
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവത്തിൽ സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് പൂർണമായി അന്വേഷിക്കാനൊരുങ്ങി ജർമൻ സർക്കാർ. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം ഭീകരാക്രമണ സാധ്യത കൂടി ഉയർത്തിയ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതിപക്ഷത്തിൽ നിന്നും രൂക്ഷവിമർശനമുയർന്നതോടെയാണ് സർക്കാർ അന്വേഷണം ശക്തമാക്കിയത്. ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സറും ജർമനിയുടെ ആഭ്യന്തര, വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മേധാവികളും ഡിസംബർ 30 ന് നടക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഹിയറിംഗിൽ, ആക്രമണം സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും.
മധ്യകിഴക്കൻ ജർമനിയിലെ സാക്സണി-അൻഹാൾട്ടിലെ മാഗ്ഡെബെർഗില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാർ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.പരുക്കേറ്റ 200ഓളം പേരില്‍ 41 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട്.
ഒരു കറുത്ത ബിഎംഡബ്ല്യു ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗം പാഞ്ഞുകയറുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും, അതുകൊണ്ട് ഇത്തരത്തിലുള്ള കൂടുതൽ അപകടമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാർ ഓടിച്ചിരുന്ന സൗദി സ്വദേശിയായ ഡോക്ടർ താലിബ് അൽ അബ്ദുൽ മൊഹ്‌സൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ കാറിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അതിനാൽ ഭീകരാക്രമണ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ALSO READ:ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: മരണം അഞ്ചായി, പത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിൽ
മയക്കുമരുന്നിന് അടിമയായ കുറ്റവാളികളെ ചികിത്സിക്കുന്ന ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്ന അബ്ദുൽ മൊഹ്‌സൻ ജോലി ചെയ്തിരുന്നത്. എന്നാൽ ഇയാൾ ഒക്ടോബർ അവസാനം മുതൽ അവധിയിലായിരുന്നു.അബ്ദുൽ മൊഹ്സൻ ഒരു എക്സ് മുസ്ലീം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തീവ്രവാദത്തെ പിന്തുണക്കുന്ന പല പോസ്റ്റുകളും ഇയാളുടെ സോഷ്യൽ മീഡിയ എക്കൗണ്ടുകളിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് സൗദി അറേബ്യ ജർമൻ അധികൃതർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ജർമനിയിൽ അത്യാഹിതം എന്തെങ്കിലും സംഭവിക്കുമെന്ന് ഇയാൾ നേരത്തെ എക്സിൽ കുറിച്ചിരുന്നു.