വൈറലാകുന്ന ജിബ്‌ലി സ്റ്റൈല്‍ AI ആർട്ട് ; തന്‍റെ ടീമിനെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് ഓപ്പണ്‍ എഐ സ്ഥാപകന്‍‌

ജിബ്‌ലി ഇമേജ് ജനറേഷൻ ക്രമാതീതമായി ഉയർന്നതോടെ ഈ സേവനത്തിന് നിയന്ത്രണങ്ങളും ഓപ്പൺ എഐ കൊണ്ടുവന്നിട്ടുണ്ട്
വൈറലാകുന്ന ജിബ്‌ലി സ്റ്റൈല്‍ AI ആർട്ട് ; തന്‍റെ ടീമിനെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് ഓപ്പണ്‍ എഐ സ്ഥാപകന്‍‌
Published on

സമൂഹ മാധ്യമങ്ങളിൽ എഐ-ജനറേറ്റഡ് സ്റ്റുഡിയോ ജിബ്‌ലി-സ്റ്റൈൽ ചിത്രങ്ങൾ നിറയുമ്പോൾ താൽക്കാലികമായ ഈ ട്രെൻഡ് ഒന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. പതിറ്റാണ്ടുകളായി സിനിമാ ആസ്വാദകരെ സ്വാധീനിക്കുന്ന സ്റ്റുഡിയോ ജിബ്‌ലിയുടെ ആനിമേറ്റഡ് ചിത്രങ്ങൾ ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ടൂളിലൂടെ പ്രൊഫൈൽ ചിത്രങ്ങളിലും, മീമുകളിലും, സിനിമാ പോസ്റ്ററുകളിലും പരസ്യങ്ങിളിലും നിറയുകയാണ്. 



സമൂഹമാധ്യമത്തിലെ ജിബ്‌ലി പ്രണയം വൈറലായതോടെയാണ് സാം ആൾട്ട്‌മാൻ എക്സ് പോസ്റ്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഭ്രാന്തമായി ഇങ്ങനെ ഇമേജുകൾ ജനറേറ്റ് ചെയ്യാതെ ശാന്തരാകണമെന്നും തന്റെ ടീമം​ഗങ്ങൾക്ക് ഉറക്കം വേണമെന്നുമായിരുന്നു ആൾട്ട്മാന്റെ പോസ്റ്റ്. ഈ ഫീച്ചറിന് പിന്നിലുള്ളവരെ പുറത്താക്കാൻ ഒരു ഉപയോക്താവ് തമാശയായി നിർദേശിച്ചപ്പോൾ അൾട്ട്മാന്‍ തന്റെ ടീമിനെ പ്രതിരോധിക്കാനും രം​ഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ഇതെന്നായിരുന്നു സാം ആൾട്ട്മാന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ വെബ്സൈറ്റ് നിർമിക്കാനുള്ള ശ്രമത്തിലാണ് തന്റെ ടീമെന്നും ആള്‍ട്ട്മാൻ അറിയിച്ചു.



ജിബ്‌ലി ഇമേജ് ജനറേഷൻ ക്രമാതീതമായി ഉയർന്നതോടെ ഈ സേവനത്തിന് നിയന്ത്രണങ്ങളും ഓപ്പൺ എഐ കൊണ്ടുവന്നിട്ടുണ്ട്. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ടീം, സെലക്ട് ഉപയോക്താക്കൾ ഉൾപ്പെടെയുള്ള പണമടച്ചുള്ള സബ്‌സ്‌ക്രൈബർമാർക്ക് ഇപ്പോഴും ഈ സേവനം ലഭ്യമാണ്. എന്നാൽ സൗജന്യമായി ഉപയോ​ഗിക്കുന്നവർക്ക് ഇപ്പോൾ പ്രതിദിനം മൂന്ന് ചിത്രങ്ങൾ മാത്രമെ ജനറേറ്റ് ചെയ്യാന്‍ സാധിക്കൂ.

ജിബ്‌ലി സ്റ്റൈൽ വൈറലാകുമ്പോൾ തന്നെ ഈ ട്രെൻഡിനെതിരെ വിമർശനവും ഉയരുന്നുണ്ട്. നിർമിത ബുദ്ധി കലയുടെ സ്വത്വം ഏറ്റെടുക്കുന്നുവെന്നും സ്റ്റുഡിയോ ജിബ്‌ലിയുടെ സ്ഥാപകനായ ഹയാവോ മിയാസാക്കിയുടെ കലാപരമായ തത്ത്വചിന്തയ്ക്ക് വില നൽകുന്നില്ലെന്നുമാണ് ആരോപണം. മിയാസാക്കിയുടെ പഴയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് എഐ വേർഷൻ കലാകാരനെ അപമാനിക്കുന്നതാണെന്ന വിമർശനം ഉയർന്നത്. മനുഷ്യന്റെ യഥാർത്ഥ വികാരങ്ങൾ എഐ മനസിലാക്കില്ലെന്നും അത് ജീവിതത്തിനു തന്നെ അപമാനം ആണെന്നുമായിരുന്നു മിയാസാക്കിയുടെ വീഡിയോയിലെ വാക്കുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com