
ഹാഥ്റസ് 121 പേർ മരിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ. ജനിച്ചവരെല്ലാം ഒരിക്കൽ മരിക്കുമെന്നാണ് ഭോലെ ബാബയുടെ പരാമർശം. അപകടത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഭോലെ ബാബ ആരോപിച്ചു.
ജൂലൈ 2ന് നടന്ന സംഭവത്തിന് ശേഷം വളരെ അസ്വസ്ഥനാണെന്നായിരുന്നു ഭോലെ ബാബ പറഞ്ഞത്. അപകടത്തിൽ വലിയ വിഷമമുണ്ട്. പക്ഷേ, ഈ ഭൂമിയിലേക്ക് വന്നവർ ഒരു ദിവസം തീർച്ചയായും തിരികെ പോകേണ്ടിവരും. ജീവിതത്തിൽ അനിവാര്യമായ ഈ കാര്യം ഒഴിവാക്കാൻ ആർക്കും കഴിയില്ലന്നുമായിരുന്നു ഭോലെ ബാബെയുടെ പ്രതികരണം.
ഒപ്പം തൻ്റെ പേരും പ്രശസ്തിയും നശിപ്പിക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും ഭോലെ ബാബ ആരോപിച്ചു. ദുരന്തത്തിന് കാരണമായ പരിപാടിക്കിടെ ആരോ വിഷവസ്തു തളിച്ചതായും ഭോലെ ബാബ പറയുന്നു. ദുരന്തം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും, സത്യം വിജയിക്കുമെന്നും ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഭോലെ ബാബ പറഞ്ഞു.
അതേസമയം ഗൂഢാലോചനാ വാദം യുപി പൊലീസ് പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. സംഘാടകരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായെന്നാണ് ഇതുവരെ ശേഖരിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അനുപം കുല്‍ശ്രേഷ്ഠ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ ഇതുവരെ പൊലീസ് ഭോലെ ബാബയെ പ്രതി ചേർത്തിട്ടില്ല.