
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പി.വി. അന്‍വര്‍ ഉയർത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര നേതൃത്വം അന്വേഷിച്ചാൽ കൊള്ളാമെന്ന് വേണുഗോപാല്‍ പറഞ്ഞു.
പ്രത്യയശാസ്ത്രത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല. സത്യത്തിൽ ഭരണമുണ്ടോ എന്നത് സംശയമാണെന്നും എംപി പറഞ്ഞു. നാഥനില്ല കളരിയായി സർക്കാർ മാറി. ഗൗരവമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
ALSO READ: പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് പിണറായിയുടെ അറിവോടെ, എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടു: വി.ഡി. സതീശന്
പി.വി. അന്‍വർ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പരാതിയുമായി രംഗത്ത് വന്നതിനു പിന്നാലെ വിവിധ ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. എഡിജിപി ആർഎസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്നും. ഇത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂരത്തിൽ പൊലീസ് കമ്മീഷണർ അഴിഞ്ഞാടി എന്നായിരുന്നു സിപിഎം വിശദീകരണം.
ആ സമയത്ത് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സതീശന് ചോദിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനാണ് മുഖ്യമന്ത്രി എഡിജിപിയെ ആർഎസ്എസ് നേതാവിനെ കാണാനായി അയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു കൂടിക്കാഴ്ച. ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടക്കുന്ന മുഖ്യമന്ത്രി എന്തിന് അജിത് കുമാറിനെയും പി. ശശിയെയും ഭയക്കുന്നുവെന്നും സതീശന് ചോദിച്ചു.