'മുനമ്പത്ത് സർക്കാർ പരോക്ഷമായി സംഘപരിവാറിനെ സഹായിക്കുന്നു'; പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്ന് കെ. മുരളീധരന്‍

പാലക്കാട് യുഡിഎഫിന്‍റെ ഉറച്ച സീറ്റാണെന്നും മുരളീധരന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു
'മുനമ്പത്ത് സർക്കാർ പരോക്ഷമായി സംഘപരിവാറിനെ സഹായിക്കുന്നു'; പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്ന് കെ. മുരളീധരന്‍
Published on
Updated on

മുനമ്പത്ത് സർക്കാർ പരോക്ഷമായി സംഘപരിവാറിനെ സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ ഐഎഎസുകാരിൽ സംഘപരിവാർ കയറുന്നുവെന്ന് പറഞ്ഞ മുരളീധരന്‍ മല്ലു ഹിന്ദു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയത് അതിന്‍റെ തെളിവാണെന്നും ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പ്രചരണത്തിനെത്തിയ കെ. മുരളീധരന്‍ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു.

പാലക്കാട്ടെ പ്രചരണത്തില്‍ കെ. മുരളീധരന്‍റെ അസാന്നിധ്യം ഏറെ രാഷ്ട്രീയ ചർച്ചകള്‍ക്ക് കാരണമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റ് അയച്ച് കത്ത് പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തണമെങ്കില്‍ കെ. മുരളീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയായി വരണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍, പ്രചരണത്തിനെത്താന്‍ വൈകിയോ എന്ന ചോദ്യത്തിന് ഒരോ തെരഞ്ഞെടുപ്പിലും പ്രചരണത്തിനെത്താന്‍ അതിന്‍റേതായ സമയമുണ്ടെന്നായിരുന്നു മുരളീധരന്‍റെ മറുപടി.

"പാലക്കാട് 20-ാം തീയതിയെ ഇലക്ഷനുള്ളൂ. 13-ാം തീയതി ഇലക്ഷനുള്ള മറ്റ് സ്ഥലങ്ങളിലൊക്കെ പോയി. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലം, എന്‍റെ പഴയ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. അവിടെപ്പോയി, ചേലക്കരയില്‍ പോയി. ഇവിടെ (പാലക്കാട്) 20-ാം തീയതിയെ ഇലക്ഷനുള്ളൂ അതുകൊണ്ടിത് വൈകിയിട്ടൊന്നുമില്ല", കെ. മുരളീധരന്‍ പറഞ്ഞു.


പാലക്കാട് യുഡിഎഫിന്‍റെ ഉറച്ച സീറ്റാണെന്നും മുരളീധരന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. പാലക്കാടിന്‍റെ ഇതുവരെയുള്ള അവസ്ഥവെച്ചുനോക്കിയാല്‍ ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ഇത്തവണ പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

ട്രോളി ബാഗും സ്പിരിറ്റുമൊക്കെ പാലക്കാട് മണ്ഡലത്തില്‍ സിപിഎം പ്രചരണ വിഷയമാക്കുന്നതിനോടും മുരളീധരന്‍ പ്രതികരിച്ചു. പിണറായി സർക്കാരിന്‍റെ എട്ടര കൊല്ലത്തെ ഒരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാലാണ് ഇത്തരം പ്രചരണങ്ങളെന്ന് മുരളീധരന്‍ പറഞ്ഞു.

Also Read: 'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു'; പാലക്കാട് കോൺഗ്രസിനെതിരെ 'വ്യാജ സ്പിരിറ്റ്' പ്രചരണായുധമാക്കി സിപിഎം

"പാലക്കാട് മെഡിക്കല്‍ കോളേജ് യുഡിഎഫിന്‍റെ സംഭാവനയാണ്. അന്നാരംഭിച്ച പലതും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എല്‍ഡിഎഫാണ്. വികസനം ചർച്ച ചെയ്താല്‍ അവർ (എല്‍ഡിഎഫ്) പുറകോട്ട് പോകും എന്നുള്ളതുകൊണ്ടാണ് അനാവശ്യ വിവാദങ്ങള്‍ കൊണ്ടിറങ്ങിയിരിക്കുന്നത്", മുരളീധീരന്‍ പറഞ്ഞു.

മുനമ്പത്ത് താമസിക്കുന്നവർക്കൊപ്പമാണ് യുഡിഎഫ് എന്നും മുരളീധരന്‍ അറിയിച്ചു. ‌സർക്കാർ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച മുരളീധരന്‍ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും പറഞ്ഞു. പരോക്ഷമായി സർക്കാർ സംഘപരിവാറിനെ സഹായിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വിമർശനം.

"മുനമ്പത്ത് വിവദങ്ങളുടെ കാര്യമില്ല. അവിടെ താമസിക്കുന്നവർക്കൊപ്പമാണ് യുഡിഎഫ്. കുഞ്ഞാലിക്കുട്ടി സാഹിബ് ഉള്‍പ്പെടെ അത് വ്യക്തമാക്കിയതാണ്. മറ്റ് തർക്കങ്ങള്‍ പരിഹരിക്കേണ്ടത് സർക്കരാണ്. മുനമ്പം പെരുമാറ്റ ചട്ടത്തില്‍പെടുന്ന സ്ഥലമല്ല. അവിടെ താമസിക്കുന്നവരുടെ ഒരു പരാതി അവരുടെ ടാക്സ് ഒന്നും സ്വീകരിക്കുന്നില്ലെന്നാണ്. അതിനു വഴിയുണ്ടാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അവിടെ താമസിക്കുന്നവരുടെ ഒപ്പമാണ് യുഡിഎഫ്", മുരളീധരന്‍ പറഞ്ഞു.

ഐഎഎസ്, ഐപിഎസ് മേഖലകളില്‍ സംഘപരിവാർ നുഴഞ്ഞുകയറുന്നുവെന്നും കെ. മുരളീധരന്‍ ആരോപിച്ചു. "ഇപ്പോള്‍ തന്നെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് ബിജെപിയില്‍ ചേർന്നത്. അവസാനം ശ്രീലേഖ ഉള്‍പ്പെടെ ചേർന്നു. അതിന്‍റെ അർഥം ഇവരുടെയൊക്കെ മനസ് അന്നുതന്നെ ബിജെപിയാണെന്നാണ്. അതിന്‍റെ ഒരു ഭാഗമായിട്ടാണ് ഗോപാലകൃഷ്ണന്‍റെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിനെ കാണേണ്ടത്. അത് ഹാക്ക് ചെയ്തതല്ല. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണ്. അതില്‍, നടപടിയുണ്ടാകണം", മുരളീധരന്‍ പറഞ്ഞു.


പാലക്കാട്ട് യുഡിഎഫ് ക്യാമ്പിന് കെ. മുരളീധരൻ്റെ സാന്നിധ്യം ഊർജ്ജം പകർന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ കണക്കറ്റ് വിമർശിച്ചായിരുന്നു മുരളീധരൻ മേപ്പറമ്പ് നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചത്. ബിജെപിയേയും സ്ഥാനാർഥിയേയും കടന്നാക്രമിച്ചായിരുന്നു മുരളീധരന്‍റെ സംസാരം. ചേലക്കരയിലും വിജയം യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com