
വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവാഭീതി തുടരുന്നതിനിടെ താൻ കേരളത്തിൽ വനംമന്ത്രിയായിരുന്നപ്പോൾ നേരിട്ട അതേ ദുരന്തമാണ് ഈ സർക്കാരും നേരിടുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. താൻ മന്ത്രിയായിരുന്ന കാലയളവിൽ വേലി, മതിൽ, ട്രഞ്ച് ഉൾപ്പെടെ എല്ലാ വഴികളും നോക്കിയിട്ടും ആന ശല്യം അവസാനിച്ചിരുന്നില്ലെന്നും കെ. സുധാകരൻ പറഞ്ഞു. വന്യജീവി ശല്യം ഉൾപ്പെടെ ഉന്നയിച്ചുള്ള യുഡിഎഫ് മലയോര സമര യാത്രയുടെ ഉദ്ഘാടനത്തിലാണ് സുധാകരൻ്റെ പരാമർശം.
പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. കലക്ടറെത്തി ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബേസ് ക്യാംപിന് മുന്നിൽ സ്ത്രീകളടക്കം പ്രതിഷേധിച്ചത്. കലക്ടർ എത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാർ അറിയിച്ചിരിക്കുന്നത്. പൊലീസും നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി.
നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പ് ചീഫ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലെത്തിയിട്ടുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിലും സമീപത്തുമായി വനംവകുപ്പ് കടുവയ്ക്കായി നടത്തുന്ന തെരച്ചിലിന് നേതൃത്വം നൽകാനാണ് അരുൺ സക്കറിയ എത്തിയത്.