
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി ഇടപെടലിൽ പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇന്നത്തെ കോടതി പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാമർശം അറിയാതെ എങ്ങനെയാണ് പ്രതികരിക്കുക എന്നും ഗവർണർ ചോദിച്ചു. റിപ്പോർട്ടിൽ സർക്കാർ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൻ്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഗവർണർ പറഞ്ഞു.
എന്നാൽ മലയാള സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു എന്നത് വസ്തുതയാണ്. ഇന്ന് അവർ അതിനെതിരെ പ്രതികരിച്ചു. ഇന്ന് അവരുടെ ശബ്ദം രാജ്യം മുഴുവൻ കേൾക്കുന്നു. ഹൈക്കോടതി പറഞ്ഞ കാര്യം ശരി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറണമെന്നാണ് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. അതിനുശേഷം മാത്രമേ മുദ്രവെച്ച കവർ തങ്ങൾ തുറക്കുകയുള്ളൂ എന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് കിട്ടിയതാണ്. അതിൽ ഒരു ചെറുവിരലെങ്കിലും അനക്കിയോ എന്നും കോടതി ചോദിച്ചു.
മാധ്യമ വിചാരണ പാടില്ലെന്നും മര്യാദ പാലിക്കണമെന്നും കോടതി പറഞ്ഞു. മൊഴി നൽകിയവർക്ക് പരാതിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാമല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സിനിമാ പ്രശനമല്ല. സമൂഹത്തിലെ മുഴുവൻ സ്ത്രീകളുടെയും പ്രശ്‌നമാണ്. വിദൂര ഇടങ്ങളിലെ ലൊക്കേഷനുകളിൽ എങ്ങനെ ഐസിസി രൂപീകരിക്കും.? അതോടൊപ്പം റിപോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.