എം.വി. ഗോവിന്ദന്‍റെ 'കെയര്‍ ടേക്കര്‍' പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല, നേരിടുന്നത് മുഖ്യമന്ത്രിയെ: ഗവര്‍ണര്‍

മുഖ്യമന്ത്രിയുമായി കടുത്ത വാക്പോര് തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
എം.വി. ഗോവിന്ദന്‍റെ 'കെയര്‍ ടേക്കര്‍' പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല, നേരിടുന്നത് മുഖ്യമന്ത്രിയെ: ഗവര്‍ണര്‍
Published on

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ 'കെയര്‍ ടേക്കര്‍' പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. താന്‍ നേരിടുന്നത് മുഖ്യമന്ത്രിയെയാണ്, മറ്റൊന്നിനും ഉത്തരം പറയേണ്ട ആവശ്യമില്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഭരണഘടനയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അറിവ് ഇത്ര മാത്രമാണെന്നും, ഇത് അദ്ദേഹത്തിന് നല്ലതാണോ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് രാഷ്ട്രപതിയെ കാണുന്നുണ്ടോ എന്ന ചോദ്യത്തോട്, "എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ തീരുമാനിക്കും. മാധ്യമ പ്രവർത്തകരുമായി അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ല," എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിക്കെതിരെ വിശദമായ റിപ്പോര്‍ട്ട് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിലും ഗവര്‍ണര്‍ കൃത്യമായി മറുപടി നല്‍കിയില്ല.

ALSO READ : ദേശവിരുദ്ധ പരാമർശ വിവാദം: മുഖ്യമന്ത്രി കൃത്യമായ ഉത്തരംനൽകണം അതുവരെ ചോദ്യങ്ങൾ ആവർത്തിക്കും; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍  രംഗത്തെത്തിയിരുന്നു. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണെന്നും ഗവർണറുടെ ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ടെന്നുമുള്ള എം.വി. ഗോവിന്ദന്‍റെ പ്രതികരമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രിയുമായി കടുത്ത വാക്പോര് തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തലസ്ഥാനത്ത് എത്തുന്ന ഗവർണർ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രതിനിധികളെ വിവരം അറിയിക്കുമെന്നാണ് സൂചന. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുവെന്ന പരാമർശം സംബന്ധിച്ചുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് നേരിട്ട് കൈമാറാൻ സാധ്യതയില്ലെന്നാണ് സൂചന.

രാജ്ഭവനിൽ നിന്ന് ഇ-മെയിൽ വഴിയാകും റിപ്പോർട്ട് അയക്കുക. ഈ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നാണ് രാജ്ഭവൻ അറിയിക്കുന്നത്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്ക് ഏർപ്പെടുത്തിയ ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം ഔദ്യോഗിക കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ വരാമെന്നാണ് വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com