
വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെതിരെ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ് സർവകലാശാലകളിലും രണ്ടംഗ വി സി നിർണയസമിതി രൂപവത്കരിച്ച് വിജ്ഞാപനം ഇറക്കി. കേരള, എം ജി, കുഫോസ്, കാർഷിക, മലയാളം, സാങ്കേതിക സർവകലാശാകളിലാണ് വൈസ്ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് ഗവർണർ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത്.
സർവകലാശാലകളുടെ പ്രതിനിധികൾ ഇല്ലാതെയാണ് സെർച്ച് കമ്മിറ്റി രൂപവത്കരിച്ചുള്ള അപ്രതീക്ഷിത നീക്കം. തന്റെ കടമയാണ് നിർവഹിക്കുന്നതെന്നും എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നുമാണ് ഗവർണറുടെ പ്രതികരണം.
കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകാൻ നിർദേശിച്ചു കൊണ്ടുള്ള 2022ലെ ഹൈക്കോടതി ഉത്തരവ് ആയുധമാക്കിയാണ് ഗവർണറുടെ നടപടി. വി.സി നിയമം നടത്തേണ്ടത് ചാൻസലർ ആയ ഗവർണർ ആണെന്നും, അത് അന്തിമമാണെന്നും സുപ്രീം കോടതിയുടെ ഉത്തരവും ഉണ്ട് എന്നും ഗവർണർ പറഞ്ഞു.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകാതിരിക്കയാണ് വി.സി നിയമനടപടികളുമായി ഗവർണർ മുന്നോട്ടുപോകുന്നത്. സർക്കാർ -ഗവർണർ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാക്കുന്ന നടപടിയാണിത്. ഇതിൽ സർക്കാർ സ്വീകരിക്കുന്ന നടപടി എന്താകും എന്നത് ഏറെ നിർണായകമാണ്.