
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ്. ചാൻസലറായ ഗവർണർ ജനാധിപത്യബോധമോ സ്വയം ബോധമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പരിഹാസം. സര്‍വകലാശാലയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിലായിരുന്നു ഡോ.എം.കെ. ജയരാജിന്റെ പരാമർശം.
സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് ചാന്‍സലറായ ഗവര്‍ണറെ പരിഹസിച്ചത്. ചാന്‍സലറെ പോലുള്ളവര്‍ വലിയ സ്ഥാനത്താണ് ഇരിക്കുന്നതെന്നും എന്നാല്‍ ജനാധിപത്യബോധമോ സ്വയം ബോധമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോ.എം.കെ ജയരാജ് പറഞ്ഞു. ഗവര്‍ണര്‍ ഉപയോഗിക്കുന്നത് പാന്‍പരാഗാണോ അതിലും വലുതാണോയെന്നും വിസി പരിഹസിച്ചു. ഇതോടെ സദസ്സില്‍ നിന്ന് കൂട്ടച്ചിരി ഉയര്‍ന്നു. ഇതിനിടെ താന്‍ മുഴുവനായൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വിസിയുടെ മറുപടി.
സര്‍വകലാശാല സിൻഡിക്കേറ്റിലേക്ക് അര്‍ഹതയില്ലാത്തവര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയത് ജനാധിപത്യ മൂല്യ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും നേത്യത്വം കൊടുക്കുന്നവര്‍ ശരിയല്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും വിസി കുറ്റപ്പെടുത്തി. താല്‍ക്കാലിക ലാഭത്തിനായി ചെയ്യുന്നത് ഒരിക്കല്‍ തിരിച്ചടിയുണ്ടാക്കുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലയുടെ പുതിയ വിസിയായി കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ.പി. രവീന്ദ്രനെ നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. കാലിക്കറ്റ് സര്‍വകലാശാലയുടെ പതിമൂന്നാമത് വൈസ് ചാന്‍സലറാണ് ഡോ.പി. രവീന്ദ്രൻ.