
സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളിൽ മൊഴി നൽകിയവരോട് നീതിപുലർത്തുമെന്ന വിശ്വാസമുണ്ടെന്ന് സംവിധായകനും നടനുമായ മേജർ രവി. എല്ലാ സംസ്ഥാനത്തിനും സിനിമാ നയമുണ്ടെങ്കിലും കേരളത്തിനതില്ല. സംസ്ഥാനത്ത് സിനിമാ നയം രൂപീകരിക്കണം. മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും മേജർ രവി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അടിമുടിയുലഞ്ഞിരിക്കുകയാണ് മലയാള സിനിമ. എല്ലാ ദിവസവും സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയാണ്. മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്‍മാരും സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ആരോപണവിധേയരുടെ ലിസ്റ്റില്‍ ഉള്‍പെടുന്നു. ഒരു കൂട്ടം സ്ത്രീകളുടെ കടുത്ത പരിശ്രമത്തെ തുടര്‍ന്നാണ് ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. അത് സ്ത്രീകള്‍ക്ക് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുള്ള ധൈര്യം കൂടിയായി. അതുകൊണ്ട് തന്നെയാണ് മലയാള സിനിമയെ പിടിച്ചുകുലുക്കും വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. നടൻ സിദ്ദീഖിനെതിരെ ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയതോടെ AMMA ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു. സിദ്ദീഖിൻ്റെ രാജിയില്‍ AMMA അനാഥമാകില്ലെന്ന് പറഞ്ഞ ജോയിന്‍ സെക്രട്ടറി ബാബുരാജിനെതിരെയായിരുന്നു അടുത്ത ലൈംഗികാരോപണം ഉയര്‍ന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായാണ് രംഗത്തെത്തിയത്. AMMAയിലെ അംഗങ്ങളായ മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.