
മഞ്ചേശ്വരം കോഴക്കേസിൽ റിവിഷൻ ഹർജി നൽകാൻ സർക്കാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തൻ ആക്കിയതിന് എതിരെ ഹൈക്കോടതിയെ സമീപിക്കും. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിൻ്റെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായതിനു പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം.
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി , നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ അടക്കമുള്ളവർ വിടുതൽ ഹർജി നൽകിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറു ബിജെപി നേതാക്കളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.
ALSO READ:
അതേസമയം, കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണ്. ഇതിനുള്ള കാരണം പൊലീസ് ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിൻ്റെ അനാസ്ഥ.