കേരളത്തെ നവകേരളമായി പരിവർത്തിക്കാനുള്ള നേതൃത്വം സർക്കാർ നൽകുന്നു, ഇത് ആർട്ടിസ്റ്റുകൾ ആക്ടിവിസ്റ്റുകൾ ആകേണ്ട സാഹചര്യം: മുഖ്യമന്ത്രി

ബഹുസ്വരതയെ ഏകസ്വരം കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിൻ്റെ പല ഭാഗത്ത് ശക്തിപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തെ നവകേരളമായി പരിവർത്തിക്കാനുള്ള നേതൃത്വം സർക്കാർ നൽകുന്നു, ഇത് ആർട്ടിസ്റ്റുകൾ ആക്ടിവിസ്റ്റുകൾ ആകേണ്ട സാഹചര്യം: മുഖ്യമന്ത്രി
Published on

ആർട്ടിസ്റ്റുകൾ ആക്ടിവിസ്റ്റുകൾ ആകേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർ കൊല്ലപ്പെടുന്നു, സാംസ്കാരിക രംഗത്ത് ആകെ ഇരുട്ടു പടരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ഒരു നവകേരളമായി പരിവർത്തിക്കാനുള്ള നേതൃത്വം നൽകുകയാണ് സർക്കാർ. ബഹുസ്വരതയെ ഏകസ്വരം കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിൻ്റെ പല ഭാഗത്ത് ശക്തിപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷരോത്സവം സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.


"മാലിന്യ സംസ്കരണത്തെ കേരളം ഗൗരവമായി കാണുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം വൻകിടക്കാരാണ്. അവർ ചർച്ചകളുടെ ഭാഗമാകുന്നില്ല. പക്ഷേ ഈ കാരണം മൂലം പരിഹാരത്തിൽ നിന്ന് വ്യതിചലിക്കാനാകില്ല. 2050 ഓടെ കേരളം പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ എഴുത്തുകാർ ഭീഷണി നേരിടുന്നു. ഇന്ന് എഴുത്തുകാർ കൊല്ലപ്പെടുന്നു. ആർട്ടിസ്റ്റുകൾ ആക്ടിവിസ്റ്റുകൾ ആകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ബഹുസ്വരതയെ ഏകസ്വരം കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിൻ്റെ പലഭാഗത്ത് ശക്തിപ്പെടുന്നു. സാംസ്കാരിക രംഗത്ത് ആകെ ഇരുട്ട് പടരുന്ന സാഹചര്യം. ഫാസിസ്റ്റ് ഇടപെടൽ ആണിത്, തിരിച്ചറിയണം. നരബലിയെ പോലും ആചാരത്തിന്റെ പേരിൽ വ്യാഖ്യാനിക്കാനുള്ള മനസുള്ള ആളുകളുണ്ട്. അതുകൊണ്ടാണ് നവോഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ സാഹിത്യകാരന്മാർ മുന്നിട്ടിറങ്ങണമെന്ന് പറയുന്നത്," മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കനകക്കുന്നിൽ ഫെബ്രുവരി അഞ്ചിനാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 'കാ' യുടെ ആറാം പതിപ്പിന് കൊടിയുയർന്നത്. നാല് ദിവസങ്ങളിലായി നടന്ന അക്ഷരോത്സവത്തിൽ നിരവധി കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തകരാണ് പങ്കെടുത്തത്. 12 വേദികളിൽ ആയി 295 സെഷനുകളുള്ള നാല് ദിവസത്തെ ഫെസ്റ്റിവലിൽ വിദേശത്ത് നിന്നുള്ള 50 പേർ ഉൾപ്പെടെ 520 ലധികം പ്രഭാഷകർ പങ്കെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com