
കുന്നംകുളത്ത് നാലാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. കുന്നംകുളം ആർത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാർഥി ഏദൻ ജോസഫിനാണ് മർദനമേറ്റത്. സ്‌കൂളിലെ വൈസ് പ്രിൻസിപ്പലും മാനേജരുമായ ഫാദർ ഫെബിൻ കൂത്തൂരാം കുഞ്ഞിനെ മർദിച്ചതായാണ് പരാതി.
വ്യാഴാഴ്ച ഇൻ്റർവെൽ സമയത്ത് സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ മർദിച്ചത്. അധ്യാപകൻ ചെവിയിൽ പിടിച്ച് തൂക്കി കുഞ്ഞിനെ വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ച് ശേഷം മർദിക്കുകയും നുള്ളുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
രക്ഷിതാക്കൾ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആശുപത്രി അധികൃതർ കുന്നംകുളം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ജുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.