
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾക്ക് നൽകുന്ന സാധനങ്ങൾക്കും സേവനത്തിനും ജി.എസ്.ടി.ബാധകമാണെന്ന് ഹൈക്കോടതി. കേന്ദ്ര ജി.എസ്.ടി.വിഭാഗം നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറാനും കോടതി ഐഎഎ യ്ക്ക് നിർദേശം നല്കി.
ജി.എസ്.ടി.വിഭാഗം നല്കിയ നോട്ടീസിന് പിന്നാലെ ജി.എസ്.ടി.ബാധകമാകില്ലെന്നതടക്കം ചൂണ്ടിക്കാട്ടി ഐഎംഎ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഐ.എം.എ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി.വിഭാഗം കൊച്ചി സോണൽ അഡീഷണൽ ഡയറക്ടർ ജനറലും, കോഴിക്കോട് റീജിയണൽ യൂണിറ്റ് ഡെപ്യുട്ടി ഡയറക്ടറും മൂല്യനിർണയം പൂർത്തിയാക്കണമെന്നും ഹർജിക്കാർ സഹകരിക്കണമെന്നും അതുവരെ, കർശന നടപടികൾ ഉണ്ടാകരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. 2021 ൽ ഫിനാൻസ് ആക്ട് പ്രകാരമാണ് ക്ലബുകളിലെ അംഗങ്ങൾക്കിടയിൽ നടക്കുന്ന ഇടപാടുകൾക്കും ജി.എസ്.ടി.ബാധകമാകുന്ന ഭേദഗതി കൊണ്ടുവന്നത്. എന്നാൽ, ഇതിന് ജി.എസ്.ടി.ആക്ട് നിലവിൽ വന്ന 2017 മുതൽ മുൻകാല പ്രാബല്യമില്ലെന്ന് കോടതി വ്യക്തമാക്കി.