
പൂനെയിൽ പിടിവിടാതെ ഗില്ലിൻ ബാരെ സിൻഡ്രോം. രോഗബാധിതരുടെ എണ്ണം 180ആയി. 64വയസുകാരിയായ സ്ത്രീയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഇവരെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗപ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്ന അപൂര്‍വ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. തളര്‍ച്ച, ബലഹീനത, മറ്റ് സങ്കീര്‍ണതകളൊക്കെയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ചാൽ ആറ് മാസത്തിനുള്ളില്‍ രോഗി ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാൽ ചില രോഗികളില്‍ ഇത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുത്തേക്കാം.
രോഗം വരുന്നത് തടയുന്നതിനായി പുറത്തുനിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കാനാണ് ഡൽഹി എയിംസിലെ ഡിഎം ന്യൂറോളജി എംഡി പ്രിയങ്ക സെഹ്‌രാവത് പറയുന്നത്. പനീർ, അരി, ചിപ്സ്, എന്നിവ ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ ഇത്തരം ഭക്ഷപദാർഥങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന അപൂർവ നാഡി രോഗമാണ് ജിബിഎസ് അഥവാ ഗില്ലിൻ ബാരെ സിൻഡ്രോം. ബാക്ടീരിയ വിഭാഗത്തിൽ പെടുന്ന കാംപിലോ ബാക്ടർ ജെജുനി, വയറ്റിൽ അണുബാധ ഉണ്ടാക്കുന്നതിനെ തുടർന്നാണ് ജെബിഎസ് ശരീരത്തെ ബാധിക്കുന്നത്.
ഗില്ലിൻ-ബാരെ സിൻഡ്രോം പകർച്ചവ്യാധിയല്ല മറിച്ച് സ്വയം രോഗപ്രതിരോധം ഉണ്ടാക്കുന്ന അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടൻ ചികിത്സ തേടണം. നാഡികളെ ബാധിക്കുന്ന ഈ രോഗം ശരീരത്തിൻ്റെ ചലന ശേഷിയെ ബാധിക്കാനും ശരീരത്തെ തളര്‍ത്താനും കഴിയും.
കാലുകളിലെ ബലഹീനത, മരവിപ്പ് എന്നിവയാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ. തുടർന്ന് കൈകാലുകൾ തളരുന്നതിലേക്കും പക്ഷാഘാതം വരുന്നതിലേക്കും ഇത് നയിക്കും. അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സർക്കാർ. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ജലപരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.