'KPCC പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് അദ്ദേഹം കമ്യൂണിസ്റ്റ് അല്ലാതാകുന്നില്ല'; ജി. സുധാകരന് പിന്തുണയുമായി എച്ച്. സലാം

സൈബർ ഇടപെടലിനെ കുറിച്ച് സിപിഐഎമ്മിന് കൃത്യമായ ധാരണയുണ്ടെന്ന് എച്ച്. സലാം പറഞ്ഞു
എച്ച്. സലാം, ജി. സുധാകരന്‍
എച്ച്. സലാം, ജി. സുധാകരന്‍
Published on

സൈബർ ആക്രമണങ്ങളിൽ ജി. സുധാകരന് പിന്തുണയുമായി എച്ച്. സലാം എംഎൽഎ. ജി. സുധാകരന് എതിരായ സൈബർ ആക്രമണം ശരിയല്ല. കെപിസിസി പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് അദ്ദേഹം കമ്യൂണിസ്റ്റ് അല്ലാതാകുന്നില്ലെന്ന് എച്ച്. സലാം പറഞ്ഞു.

സൈബർ ഇടപെടലിനെ കുറിച്ച് സിപിഐഎമ്മിന് കൃത്യമായ ധാരണയുണ്ടെന്ന് എച്ച്. സലാം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പാർട്ടി നിർദേശം നൽകിയിട്ടുള്ളതാണ്. സൈബർ ഇടത്തിൽ വേട്ടയാടപെടണ്ട ആളല്ല സുധാകരൻ. ദേഷ്യം പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമാണ്. അത് പാർട്ടിയും ജനങ്ങളും പൊതുവേ അംഗീകരിച്ചതാണ്. സൈബർ ഇടങ്ങളെ വ്യക്തി അധിക്ഷേപങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. 'രാഷ്ട്രീയ തന്തയില്ലായ്മ' എന്ന പദം അദ്ദേഹം ഉപയോഗിച്ചത് കൃത്യം. സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും അമ്പലപ്പുഴയിലെ ജനങ്ങൾക്ക് അദ്ദേഹത്തോട് എന്നും ബഹുമാനമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.


കെപിസിസി സെമിനാറിൽ പങ്കെടുത്തതിന് നേരിടുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിലാണ് സിപിഐഎം നേതാവ് ജി. സുധാകരൻ വിമർശിച്ചത്. സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ലെന്ന് ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ച് പേരാണ് ഇതിനു പിന്നിൽ. ഇവർ പാർട്ടി വിരുദ്ധരാണ്. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണെന്നും സുധാകരൻ വ്യക്തമാക്കി. 'രാഷ്ട്രീയ തന്തയില്ലായ്മ' ആണ് ഇവർ കാണിക്കുന്നതെന്ന പ്രയോ​ഗം വിമർശനത്തിന്റെ ഭാ​ഗമായാണ് ജി. സുധാകരൻ ഉപയോ​ഗിച്ചത്.

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികത്തിൽ കെപിസിസി സംഘടിപ്പിച്ച സെമിനാറിലാണ് ഇടതു നേതാക്കളായ ജി. സുധാകരനും സി. ദിവാകരനും പങ്കെടുത്തത്. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. പ്രസം​ഗത്തിൽ ​ഗാന്ധിയെ വിശ്വപൗരനെന്ന് വിശേഷിപ്പിച്ച സുധാകരൻ ശശി തരൂരിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com