
ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ കടം വാങ്ങിയ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് യുവതിക്ക് ക്രൂര മർദനം. സ്ത്രീകളാണ് ആക്രമണത്തിന് നേതൃത്വം നൽകിത്. യുവതിയുടെ മുടി അക്രമികൾ ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബിഷാൽഗഡ് വനിതാ പൊലീസ് സ്ഥലത്തെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
പ്രാദേശിക സ്വയം സഹായ സംഘത്തിലെ (എസ്എച്ച്‌ജി)അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബിഷാൽഗഡ് വനിതാ പൊലീസ് സ്‌റ്റേഷൻ്റെ ചുമതലയുള്ള ഇൻസ്‌പെക്ടർ ഷിയുലി ദാസ് പറഞ്ഞു. കടം വാങ്ങിയ പണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം മൂലമാകാം, അവർ തന്നെ ആക്രമിച്ചതെന്ന് അക്രമത്തിനിരയായ യുവതി പറഞ്ഞു.
വീട്ടിലേക്ക് 20 ഓളം സ്ത്രീകൾ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അടുക്കളയിൽ ജോലി ചെയ്തിരുന്ന തന്നെ ഇവർ ആക്രമിക്കുകയായിരുന്നു. കടം വാങ്ങിയ തുകയെ പറ്റി സംസാരിക്കുകയും പിന്നാലെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. അക്രമികൾക്കെതിരെ ഭാരതീയ ന്യായ് സൻഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് സ്വമേധയാ കേസെടുത്തു.