
ഐപിഎല്‍ 18-ാം സീസണിലെ കമന്റേറ്ററായ ഹര്‍ഭജന്‍ സിംഗ് കമന്ററി നടത്തുന്നതിനിടെ ക്രിക്കറ്റ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെതിരെ വംശീയ പരാമര്‍ശം നടത്തിയത്.
'ലണ്ടനല്‍ കറുത്ത ടാക്‌സികളുടെ മീറ്റര്‍ പോലെ ആര്‍ച്ചറിന്റെ മീറ്ററും വേഗത്തിലാണ്,' എന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ കമന്ററി.
ഹര്‍ഭജന്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആര്‍ച്ചറെ ലണ്ടനിലെ കറുത്ത ടാക്‌സിയോട് ഉപമിച്ചുവെന്നും ഹര്‍ഭജന്‍ സിംഗ് മാപ്പ് പറയണമെന്നും അദ്ദേഹത്തെ കമന്റേറ്റേഴ്‌സ് ടീമില്‍ നിന്നും ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു.
12.50 കോടി രൂപയ്ക്ക് ഇത്തവണത്തെ മെഗാ ലേലത്തിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് ആര്‍ച്ചറെ തിരിച്ചെത്തിച്ചത്. 18ാം സീസണിലെ ആദ്യ കളിയില്‍ നാല് ഓവറില്‍ 76 റണ്‍സാണ് ഹൈദരാബാദിനെതിരെ ആര്‍ച്ചര്‍ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും അദ്ദേഹത്തിന് നേടാന്‍ സാധിക്കാതിരുന്നതും വലിയ നിരാശയുണ്ടാക്കുന്നതായിരുന്നു.