ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തി; നീതി ഉറപ്പാക്കണമെന്ന് നേതാക്കൾ

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തി; നീതി ഉറപ്പാക്കണമെന്ന് നേതാക്കൾ

ഹരിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ നർവാൾ പങ്കെടുത്തിട്ടുണ്ട്
Published on

ഹരിയാന റോത്തഗ് ജില്ലയിൽ ബസ് സ്റ്റാൻഡിന് സമീപം കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. സോനപത്ത് ജില്ലയിൽ നിന്നുള്ള 22കാരിയായ ഹിമാനി നർവാളിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാനി നർവാളിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. ഹരിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിട്ടുള്ള നർവാൾ, റോഹ്തക് എംപി ദീപേന്ദർ ഹൂഡയുടേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

ശനിയാഴ്ചയാണ് കോൺഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലും ഹരിയാൻവി നാടോടി കലാകാരന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള നർവാളിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് യാത്രക്കാർ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇത് തുറന്ന് നോക്കിയപ്പോൾ കഴുത്തിൽ മുറിവേറ്റ പാടുകളോടെ നർവാളിൻ്റെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നുവെന്ന് റോഹ്തക് പൊലീസ് സണ്ണി ലൂറ അറിയിച്ചു.

തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ സംഭവസ്ഥലത്തേക്ക് വിളിച്ചതായി സാംപ്ല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജേന്ദർ സിംഗ് അറിയിച്ചു. "മറ്റെവിടെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്യൂട്ട്കേസ് എപ്പോൾ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

നർവാളിൻ്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതാക്കൾ ഞെട്ടലും രോഷവും പ്രകടിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നീതി വേഗത്തിൽ ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് കോൺഗ്രസ് എംഎൽഎ ഭരത് ഭൂഷൺ ബത്ര റോഹ്തക്കിലെ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. സംഭവം സംസ്ഥാനത്തിൻ്റെ ക്രമസമാധാനത്തിന് കളങ്കമെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ്ങ് ഹൂഡ പ്രതികരിച്ചു.

News Malayalam 24x7
newsmalayalam.com